ചെന്നൈ: ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഭീതിയുടെ ഞെട്ടലിലാണ് ഇങ്ങിവിടെ ചെന്നൈ മഹാനഗരവും. ചെന്നൈയിൽ 700 ടൺ അമോണിയം നൈട്രേറ്റ് ആണ് സംഭരിച്ചിരിക്കുന്നത്. ഇത് എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധികൃതർ.
കഴിഞ്ഞദിവസമാണ് ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ രാസവസ്തു പൊട്ടിത്തെറിച്ച് ഗുരുതര സ്ഫോടനമുണ്ടായത്. 135 പേർ കൊല്ലപ്പെടുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചെന്നൈയും ഭീതിയിലായിരിക്കുന്നത്.
2015ൽ ആയിരുന്നു അനധികൃതമായി ഇറക്കുമതി ചെയ്ത 1.80 കോടി രൂപ വിലവരുന്ന രാസവസ്തു പിടികൂടിയത്.
സ്ഫോടകവസ്തു ആയ ഇത് ചെന്നൈ ആസ്ഥാനമുള്ള ആൾ ഇറക്കുമതി ചെയ്തത് വളമാണെന്ന് പറഞ്ഞായിരുന്നെന്ന് കസ്റ്റംസ് പറഞ്ഞു.
ദക്ഷിണ കൊറിയയിൽ നിന്നായിരുന്നു ഇത് ഇറക്കുമതി ചെയ്തത്. അതേസമയം, നിലവിൽ സുരക്ഷിതമായാണ് വസ്തു സൂക്ഷിച്ചിരിക്കുന്നതെന്നും ഇ-ലേലത്തിലൂടെ അത് ഒഴിവാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു.
രാഷ്ട്രീയ പാർട്ടിയായ പട്ടാളി മക്കൾ കക്ഷിയും രാസവസ്തുക്കൾ എത്രയും പെട്ടെന്ന് സുരക്ഷിതമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയതോതിൽ രാസവസ്തുക്കൾ ഇവിടെ സൂക്ഷിക്കുന്നത് അപകടത്തിന് കാരണമാക്കുമെന്ന ചില മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.
ബെയ്റൂട്ട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ചരക്കുകൾ സുരക്ഷിതമാണെന്നും അപകടമൊന്നും ഇല്ലെന്നുമായിരുന്നു കസ്റ്റംസിന്റെ മറുപടി.