gnn24x7

കുര്‍ബാനയര്‍പ്പണ ഏകീകരണം; വൈദികരുടെ നിവേദനം സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വീകരിച്ചു

0
359
gnn24x7

കൊച്ചി: കുര്‍ബാനയര്‍പ്പണ ഏകീകരണ വിഷയത്തില്‍ വൈദികരുടെ നിവേദനം സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂരിയ ചാന്‍സിലര്‍ സ്വീകരിച്ചു.പാലക്കാട്, താമരശ്ശേരി, തൃശൂര്‍, ഇരിങ്ങാലക്കുട, എറണാകുളം – അങ്കമാലി അതിരൂപതകളിലെ പ്രതിനിധികളായ അഞ്ചു വൈദിക പ്രതിനിധികളാണ് ആര്‍ച്ച് ബിഷപ്പിന് നിവേദനം കൈമാറിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് സഭാ ആസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാൽ ഗേറ്റിലൂടെയാണ് വൈദികര്‍ ആര്‍ച്ച് ബിഷപ്പിന് നിവേദനം കൈമാറിയത്. കുര്‍ബാനയര്‍പ്പണ ഏകീകരണത്തെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തില്‍ വൈദികരെ തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരിക്കാന്‍ പോലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഗേറ്റിലൂടെ നിവേദനം കൈമാറേണ്ട സാഹചര്യം വന്നത്.

ജനാഭിമുഖ കുര്‍ബാന തുടരണമെന്ന് ആവശ്യപ്പെട്ടും നിലവിലുള്ള സിനഡ് തീരുമാനത്തെ എതിര്‍ത്തുകൊണ്ടുള്ളവരുമാണ് സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട സിനഡ് തീരുമാനങ്ങളോട് തങ്ങള്‍ക്ക് അനുകൂലിക്കാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.

നവംബര്‍ 28 മുതലാണ് കുര്‍ബാന ഏകീകരണം നടപ്പിലാക്കുന്നത്. ജനാഭിമുഖ കുര്‍ബാന വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം മാര്‍പ്പാപ്പക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായില്ല. സിനഡിലോ മറ്റെവിടെയെങ്കിലുമോ ചര്‍ച്ചചെയ്യാത്ത ഏകീകരണം അടിച്ചേല്‍പ്പിക്കാന്‍ മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിച്ചെന്നും വൈദികര്‍ ആരോപിക്കുന്നു. മെത്രാന്‍മാര്‍ സ്വന്തംതീരുമാനം അറിയിക്കാന്‍ സാധ്യതയുള്ളതുകൊണ്ടുകൂടിയാണു പ്രാര്‍ഥനായജ്ഞം നടത്തുന്നതെന്നും വൈദികര്‍ പറയുന്നു.

gnn24x7