കോവിഡ് -19 ന്റെ ഒമിക്രോൺ വേരിയന്റ് മൂലമുള്ള ആദ്യത്തെ മരണം ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ആശുപത്രിയിൽ പ്രവേശന നിരക്ക് കുറവായതിനാൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ നിന്ന് അധികൃതർ തൽക്കാലം വിട്ടുനിൽക്കുകയാണ്.
ഏകദേശം രണ്ട് വർഷത്തെ സ്റ്റോപ്പ്-സ്റ്റാർട്ട് ലോക്ക്ഡൗണുകൾക്ക് ശേഷം ഒരു ഘട്ടം ഘട്ടമായുള്ള പുനഃരാരംഭത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന രാജ്യത്ത് പ്രതീക്ഷിക്കാവുന്ന പുതിയ പൊട്ടിത്തെറിയുടെ ഭാഗമായാണ് ഒമിക്രോൺ വേരിയന്റ് മൂലമുള്ള എൺപതുകാരന്റെ മരണം കണക്കാക്കപ്പെടുന്നത്. വയോജന പരിചരണ കേന്ദ്രത്തിൽ വെച്ച് വൈറസ് പിടിപെട്ട് സിഡ്‌നിയിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞതായി പറയുന്നതൊഴിച്ചാൽ ഈ മരണത്തെക്കുറിച്ച് അധിക വിവരങ്ങളൊന്നും അധികൃതർ നൽകിയിട്ടില്ല.
“ഒമിക്രോൺ വേരിയന്റുമായി ബന്ധപ്പെട്ട് ന്യൂ സൗത്ത് വെയിൽസിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ മരണമാണിത്” എന്ന് എൻഎസ്‌ഡബ്ല്യു ഹെൽത്ത് എപ്പിഡെമിയോളജിസ്റ്റ് Christine Selvey സർക്കാർ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.
വൈറസ് വ്യാപനം രാജ്യത്തുടനീളം പരിശോധനാ മാർഗ്ഗങ്ങളെ പ്രതിസന്ധിയിലാക്കി. ക്രിസ്മസിന് മുമ്പുള്ള ദിവസങ്ങളിൽ 400 കോവിഡ് പോസിറ്റീവ് ആളുകളോട് അവർ നെഗറ്റീവ് ആണെന്ന് തെറ്റായി പറഞ്ഞതായി സിഡ്‌നി ടെസ്റ്റിംഗ് ക്ലിനിക്ക് സിഡ്‌പാത്ത് ഒരു ദിവസം മുമ്പ് സ്ഥിരീകരിച്ചിരുന്നു. മറ്റൊരു 995 പേർക്കും തെറ്റായ പരിശോധന ഫലങ്ങൾ നൽകിയതായി തിരിച്ചറിഞ്ഞു.
വർദ്ധിച്ചുവരുന്ന കേസുകളുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിലേക്ക് മടങ്ങുന്നതിനെ ഓസ്‌ട്രേലിയൻ അധികാരികൾ ഇതുവരെ എതിർത്തിരുന്നുവെങ്കിലും ചില നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും ഇൻഡോർ പൊതു സ്ഥലങ്ങളിൽ നിർബന്ധിത മാസ്ക് ധരിക്കുന്നത് തിരികെ കൊണ്ടുവന്നപ്പോൾ NSW വീണ്ടും QR കോഡുകൾ ഉപയോഗിച്ച് പൊതു വേദികളിൽ പരിശോധിക്കുന്നത് നിർബന്ധമാക്കി.