ബിജെപിയ്ക്ക് വോട്ട് ചെയ്തു ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ പോലെയാകുമെന്ന പരാമര്‍ശത്തെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് യോഗി ആദിത്യനാഥിൻ്റെ പ്രസ്താവന.
യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിനെയും ബംഗാളില്‍ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെയും താരതമ്യം ചെയ്യുന്ന രീതിയിലും യോഗി സംസാരിച്ചു. “ബംഗാളിൽ നിന്നെത്തുന്നവരാണ് യുപിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. അവര്‍ ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുക എന്നതാണ് എൻ്റെ ജോലി. കരുതിയിരിക്കണം. ഇവിടെ നിങ്ങള്‍ക്ക് കിട്ടുന്ന സുരക്ഷയും ബഹുമാനവും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് അനവദിച്ചുകൂടാ എന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകുക എന്നത് എൻ്റെ ഉത്തരവാദിത്തമാണ്.
ഇത്രയും സമാധാനപരമായിട്ടായിരുന്നോ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത് എന്ന് ഞാന്‍ ചോദിക്കുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ അരാജകത്വമായിരുന്നു അവിടെ. ഒരുപാടാളുകള്‍ കൊല്ലപ്പെട്ടു. കേരളത്തിലെ സ്ഥിതിയും സമാനമായിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലുമാണ് അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നത്. വേറെ എവിടെയാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്,” യോഗി ആദിത്യനാഥ് വാര്‍ത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
എന്നാൽ ഇതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ രംഗത്തെത്തി, പ്രതിപക്ഷ നേതാവ് വി ഡി സതീശനും യോഗിയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു.






































