ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ നിലവിൽ വന്നു. ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി 87 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്ക് ഇനി മുതൽ PCR പരിശോധന ഇനി നിർബന്ധമല്ല.
യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 72 മണിക്കൂറിലെ PCR നെഗറ്റീവ് പരിശോധനാ ഫലം കാണിക്കണം എന്ന ഇതുവരെയുള്ള നിബന്ധനയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. അതേസമയം ഷെഡ്യൂൾഡ് വാണിജ്യ വിമാനസർവീസുകൾക്ക് അന്നുമുതൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിച്ചിട്ടില്ല. കൊവിഡ് ബാധ രൂക്ഷമായതോടെ 2020 മാർച്ചിലാണ് ഇന്ത്യയിൽ വിമാനയാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്ന രാജ്യങ്ങളുമായി പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ ഇളവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടൊപ്പം, എയർ സുവിധ പോർട്ടലിൽ ഒരു ഡിക്ലറേഷനും സമർപ്പിക്കണം. സമർപ്പിച്ചിട്ടുള്ള വിവരങ്ങൾ സത്യമാണ് എന്ന ഉറപ്പും, 14 ദിവസങ്ങളിൽ സഞ്ചരിച്ചിട്ടുള്ള രാജ്യങ്ങളുടെ വിശദാംശങ്ങളും ഉൾപ്പെടെയാണ് ഇത്. അതേസമയം ഡിക്ലറേഷനിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ ക്രിമിനൽ നടപടികൾ നേരിടുമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കി.
കൂടാതെ ഇന്ത്യയിൽ കൊവിഡ് നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുമെന്ന ഉറപ്പും എയർ സുവിധ പോർട്ടലിലോ, വിമാനസർവീസ് വഴിയോ നൽകുകയും വേണം. ഏഴു ദിവസത്തെ ഹോം ക്വാറന്റൈന് പകരമാണ് ഈ മാറ്റമെന്നും സർക്കാർ അറിയിച്ചു.
സ്വയം നിരീക്ഷണത്തിലുള്ള 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടായാൽ ഉടൻ ഐസൊലേറ്റ് ചെയ്യുകയും, ആരോഗ്യവകുപ്പിനെ ബന്ധപ്പെടുകയും വേണമെന്നും നിബന്ധനയുണ്ട്.
യാത്ര പുറപ്പെടും മുമ്പ് വിമാനക്കമ്പനികൾ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കണം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കാവൂ എന്ന് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലെത്തുമ്പോഴും യാത്രക്കാരുടെ താപനില പരിശോധനക്കുകയും, രണ്ടു ശതമാനം യാത്രക്കാർക്ക് കൊവിഡ് പരിശോധന നടത്തുകയും ചെയ്യും.