ധാക്ക: പ്രവാചകനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ചാവേർ ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് അൽ ഖ്വയ്ദ ഇൻ ഇന്ത്യൻ സബ്കോണ്ടിനന്റ് (ഐ.ക്യു.ഐ.എസ്) ഭീഷണി മുഴക്കിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ബംഗ്ലാദേശിലെ മതനിരപേക്ഷ എഴുത്തുകാർക്കും ബ്ലോഗർമാർക്കും എതിരെ ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഭീകരസംഘടനയാണ് ഐ.ക്യു.ഐ.എസ്. പാകിസ്താൻ.ബംഗ്ലാദേശ്, മ്യാൻമർ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ സംഘടനയിൽപ്പെട്ട ഭീകര പ്രവർത്തകരുണ്ടെന്നാണ് കരുതപ്പെടുന്നത്. വിവാദ പരാമർശത്തിൽ ലോകം മുഴുവനുമുള്ള മുസ്ലിം വിഭാഗക്കാരുടെ ഹൃദയം തകർന്നിരിക്കുകയാണെന്നും, പ്രതികാരദാഹമാണ് അവരുടെ ഹൃദയത്തിലുള്ളതെന്നും ഭീകര സംഘടന അവകാശപ്പെട്ടു. കാവി ഭീകരർ ആക്രമണത്തിനായി കാത്തിരിക്കാനും ജൂൺ ആറ് എന്ന തീയതിവച്ച കത്തിൽ ഭീഷണി മുഴക്കുന്നുണ്ട്.
ബി.ജെ.പി. മുൻ വക്താക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർ നടത്തിയ വിവാദ പരാമർശത്തെത്തുടർന്ന് ചില രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് നേതാക്കൾക്കെതിരെ ബി.ജെ.പി. നടപടി സ്വീകരിച്ചു. വിമർശനത്തിന് ഇടയാക്കിയ പരാമർശങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതല്ല എന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തുകയും ചെയ്തിരുന്നു.




































