മലപ്പുറം: മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തിൽ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മനാൻ ആണ് മരിച്ചത്. തടങ്കലിൽ പാർപ്പിച്ച് മർദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ടെക്സ്റ്റൈൽസിന്റെ ഗോഡൗണിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുജീബിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ടെക്സ്റ്റൈൽസ് ഉടമ ഉൾപ്പെടെയാണ് പൊലീസ് കസ്റ്റഡിയിലായത്. ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണിൽ നിന്ന് കണ്ടെത്തിയത്.നേരത്തെ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച കേസിൽ ജാമ്യത്തിലിറങ്ങിയാളാണ് മരിച്ച മുജീബ് റഹ്മാൻ.
പിന്നീട് ഇയാൾ ഇൻഡസ്ട്രിയൽ ജോലിക്കായി 1.5 ലക്ഷം രൂപയ്ക്ക് കമ്പി വാങ്ങിയിരുന്നു. ഈ തുക പക്ഷേ കടമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നൽകാനായിരുന്നില്ല. വെള്ളിയാഴ്ച ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് കയ്യും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോട്ടോ കടയിലെ ജീവനക്കാർ അയച്ചുകൊടുത്തിരുന്നു. പൊലീസിൽ ഏൽപ്പിക്കുമെന്നും പറഞ്ഞു. ഇതിനിടയിലാണ് മുജീബിന്റെ മരണം സംഭവിക്കുന്നത്.
 
                






