ഇത്തവണ ഓണത്തിനു നൽകിയ സൗജന്യഭക്ഷ്യകിറ്റിലും അഴിമതി. ഇത്തവണ ഉപ്പിന്റെ പായ്ക്കറ്റിലാണ് അഴിമതി. ഭക്ഷ്യവകുപ്പ് നിർദ്ദേശിച്ച ബ്രാന്റ് മാറ്റി പകരം പുറമെ നിന്നുള്ള ഉപ്പ് വിതരണം ചെയ്യുകയായിരുന്നു. സർക്കാർ നിർദ്ദേശം കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥരാണ് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയത്. ഇതിൽ വിശദമായ പരിശോധന നടത്താൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു.
കഴിഞ്ഞ തവണ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ ഭക്ഷ്യക്കിറ്റിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നായിരുന്നു തീരുമാനം. ഇതിനായി ഗുണനിലവാര പരിശോധന നടത്തിൽ ഉൽപ്പന്നങ്ങളുടെ പട്ടികയും തയാറാക്കി. ശബരി ബ്രാന്റിന്റെ ഉപ്പ് ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്താനായിരുന്നു നിർദ്ദേശം. എന്നാൽ ഇതു അട്ടിമറിച്ചു. ശബരി ബ്രാൻഡിനു പകരം പുറമെ നിന്നുള്ള ഉപ്പാണ് കിറ്റിൽ ഉൾപ്പെടുത്തിയത്. 85 ലക്ഷം കുടുംബങ്ങൾക്ക് നൽകാനായി കിറ്റിൽ ഉൾപ്പെടുത്തിയത് ഭക്ഷ്യവകുപ്പ് നിർദ്ദേശിക്കാത്ത ബ്രാൻഡാണ്.
പരാതി ഉയർന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കി.മാനദണ്ഡം പാലിക്കാതെ പർച്ചേസ് നടത്തിയതും അന്വേഷിക്കും. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ചീഫ് അക്കൗണ്ട്സ് ഓഫീസർ വി.സുഭാഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുക.