എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, കോടതി 11 ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
വിശദമായ ചോദ്യംചെയ്യലിന് പരമാവധി ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇപ്പോൾ കണ്ണൂരിലുള്ള ട്രെയിൻ ബോഗിയിൽ എത്തിച്ചുള്ള തെളിവെടുപ്പുകൾ നടത്തണമെന്നും ചോദ്യംചെയ്യലിന് സമയം ആവശ്യമാണെന്നുമാണ് പോലീസ് ആവശ്യപ്പെട്ടത്. തുടർന്ന് 11 ദിവസം കസ്റ്റഡിയിൽ വിടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യാനായി മാലൂർകുന്ന് പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി.
പ്രതിയെ ചോദ്യംചെയ്യുകയുംതെളിവെടുപ്പിന് കൊണ്ടുപോകുകയുമാണ് ഇനി പോലീസിന് പ്രധാനമായി ചെയ്യാനുള്ളത്. കണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്ന ബോഗി, എലത്തൂർ സ്റ്റേഷൻ, പെട്രോൾ വാങ്ങിയ സ്ഥലം തുടങ്ങിയിടങ്ങളിൽ ഇയാളെ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ട്. ഇയാൾ എവിടെ നിന്നാണ് ട്രെയിനിൽ കയറിയത്, എന്തായിരുന്നു ഇയാളുടെ ലക്ഷ്യം, പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. നിലവിൽ ആരും ഇയാളെ സഹായിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറയുന്നത്. എന്നാൽ അന്വേഷണ സംഘം പൂർണമായും വിശ്വസിച്ചിട്ടില്ല.
ഷാരൂഖ് സെയ്ഫിക്കുവേണ്ടി അഭിഭാഷകൻ ബി.എ ആളൂർ ഹാജരാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഷഹറൂഖ് ഫൈസിയുടെ സഹോദരൻ ഫക്രുദീന്റെ നിർദ്ദേശപ്രകാരമാണ് കേസ് ആളൂർ ഏറ്റെടുക്കുന്നത്.അതിനിടെ, തീവെപ്പുകേസിൽ വിവരങ്ങൾ ശേഖരിക്കാൻ എൻ.ഐ.എ. സംഘം കോഴിക്കോട്ടെത്തി. ഡി.ഐ.ജി. കാളി രാജ് മഹേഷ് ഉൾപ്പെടെയുള്ള സംഘമാണ് ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടെത്തിയത്. കേസിൽ നേരത്തെ ഷാരൂഖിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് പ്രതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വന്നതിനു ശേഷമാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f




































