ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാനെ പുറത്താക്കി. പ്രധാനമന്ത്രി ഋഷി സുനകാണ് നടപടിയെടുത്തത്. പലസ്തീൻ അനുകൂല മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്കിടയാക്കിയത്. പലസ്തീൻ അനുകൂല റാലികളിലെ ചില തീവ്രവാദ ഘടകങ്ങൾക്ക് നേരെ മെട്രോപൊളിറ്റൻ പൊലീസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ടൈംസ് യുകെയിലെ ലേഖനത്തിൽ ബ്രേവർമാൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ സുവെല്ലയെ പുറത്താക്കണമെന്ന സമ്മർദ്ദം ഋഷി സുനകിന് മേൽ ശക്തമായിരുന്നു.
പലസ്തീൻ അനുകൂല മാർച്ചുകൾക്ക് നേരെ പൊലീസ് ഇരട്ട നിലപാട് സ്വീകരിക്കുന്നവെന്നാണ് ശനിയാഴ്ച പലസ്തീൻ അനുകൂല റാലിക്ക് മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ ഭാവി നേതാവായിട്ടാണ് ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാനെ കണക്കാക്കപ്പെടുന്നത്. സുവെല്ല ബ്രവർമാന് പകരം ആഭ്യന്തര മന്ത്രിയായി ജയിംസ് ക്ലെവർലി നിയമിച്ചു. നിലവിൽ വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമാറൂൺ ആണ് ജയിംസ് ക്ലെവർലിയെ ആഭ്യന്തര മന്ത്രിയാക്കുവാൻ ഋഷി സുനകിനോട് അഭ്യർത്ഥിച്ചത്.
മുമ്പും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള നേതാവാണ് സുവെല്ല ബ്രേവർമാൻ. ബ്രിട്ടനിലെ തെരുവുകളിൽ പലസ്തീൻ പതാകകൾ പ്രദർശിപ്പിക്കപ്പെട്ടതിന് പൊലീസ് മേധാവിമാർക്ക് ബ്രേവർമാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പലസ്തീൻ പതാക പ്രദർശിപ്പിക്കുന്നത് നിയമപരമല്ലെന്നും, ഭീകരതയ്ക്ക് നൽകുന്ന പിന്തുണയായി കണക്കാക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb