കോട്ടയം: ശനിയാഴ്ച ചീഫ് സെക്രട്ടറി പദവിയിൽനിന്നു ഡോ.വി. വേണു പടിയിറങ്ങുന്നു. വിരമിച്ചശേഷം സർക്കാർ നൽകുന്ന പദവികൾ ഏറ്റെടുക്കില്ലെന്നും സർവീസ് സ്റ്റോറി എഴുതില്ലെന്നും കലാരംഗത്ത് സജീവമാകുമെന്നും ഡോ. വേണു ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഔദ്യോഗിക ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും പ്രഫഷനലായ ലീഡറാണു മുഖ്യമന്ത്രി പിണറായി വിജയൻ എന്നും അദ്ദേഹം പ്രതികരിച്ചു. ഓരോ കാര്യത്തെയും അതിന്റെ മെറിറ്റിലാകും മുഖ്യമന്ത്രി കാണുക. തന്റെ സമയം വിലപ്പെട്ടതാണെങ്കിൽ താനുമായി ഇടപഴകുന്ന ഓരോരുത്തരുടെയും സമയവും വിലപ്പെട്ടതാണെന്ന് അദ്ദേഹത്തിന് അറിയാം. കൃത്യസമയത്ത് കാര്യങ്ങൾ ചെയ്യും. ആവശ്യമില്ലാതെ ഒരു കാര്യത്തിലും ഇടപെടില്ല. അനാവശ്യമായി ഒരു വാക്കും പറയില്ല. ഏറ്റവും ഭംഗിയായി തന്റെയും സർക്കാരിലെ മറ്റുള്ളവരുടെയും സമയം ഉപയോഗിക്കും. അതൊക്കെ നല്ലൊരു പ്രഫഷനലിലേ കാണാൻ സാധിക്കുകയുള്ളൂ. ഒരു കാര്യത്തിൽ പോലും എനിക്കു മോശം അനുഭവമുണ്ടായിട്ടില്ല. പല കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. അങ്ങനെയുള്ള കാര്യങ്ങൾ അറിയിക്കേണ്ടത് എന്റെ ജോലിയാണ്. അതിനു മേലെ ഒരു തീരുമാനമെടുക്കേണ്ടതാണ് അദ്ദേഹത്തിന്റെ ജോലി. രണ്ടുപേരും അവരവരുടെ ജോലി ഭംഗിയായി നിർവഹിക്കണം. ഏറ്റവും പ്രഫഷനലായ ബന്ധമായിരുന്നു മുഖ്യമന്ത്രിയുമായി ഉണ്ടായിരുന്നതെന്നും വേണു വ്യക്തമാക്കി.
“പ്രധാനമന്ത്രിയുടെ കൂടെ ചെലവഴിച്ച സമയം ഒരിക്കലും മറക്കില്ല എന്നും നേരത്തേ പറഞ്ഞതു പോലെ ഒരു ചീഫ് സെക്രട്ടറിക്കും ലഭിക്കാത്ത അനുഭവമായിരുന്നു അതെന്നും ഡോ. വേണു പറഞ്ഞു. “അഞ്ചു മണിക്കൂറോളം ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം ചെലവിട്ടു. അതിൽ ഭൂരിഭാഗം സമയവും അദ്ദേഹത്തിനോടു തന്നെ സംസാരിച്ചു. ഞാൻ അദ്ദേഹത്തിന്റെ ഗൈഡ് എന്നതിനൊപ്പം വിവർത്തകൻ കൂടിയായിരുന്നു. ഹിന്ദി എനിക്ക് നല്ലതുപോലെ അറിയുന്നതു കൊണ്ട് ഈ വിഷയങ്ങളൊക്കെ പ്രധാനമന്ത്രിക്കു പറഞ്ഞുകൊടുക്കാൻ സാധിച്ചു. ദുരിതബാധിതരോട് അദ്ദേഹം സംസാരിക്കുമ്പോഴൊക്കെ മൊഴിമാറ്റം അങ്ങോട്ടും ഇങ്ങോട്ടും നടത്തിയതു വലിയ അനുഭവമായിരുന്നു.”
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb