മാതൃദിനത്തിൽ കണ്ണുനീരോടെ മക്കളെ കാത്തത്തിരിക്കുന്ന അമ്മമാര്‍ – പി.പി. ചെറിയാന്
യുട്ട: യുട്ടാ കൗണ്ടിയില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായ രണ്ടു വിദ്യാര്‍ഥിനികളെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ മേയ് 10 ഞായറാഴ്ച പുനരാരംഭിച്ചു.സാള്‍ട്ട്ലേക്ക് സിറ്റിയില്‍ നോല്‍സ് എന്നറിയപ്പെടുന്ന തടാകത്തില്‍ കുളിക്കാനിറങ്ങിയ ഇരുവരേയും ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും ആഴത്തിലേക്ക് വലിച്ചു കൊണ്ടു പോയതാണോ എന്നു സംശയിക്കുന്നതായി യുട്ടാ കൗണ്ടി ഷെറിഫ് സെര്‍ജന്റ് സ്പെന്‍സര്‍ അറിയിച്ചു.
പ്രസില്ല(18), സോഫിയ (17) എന്നീ കൂട്ടുകാരികളെ മേയ് 8 ബുധനാഴ്ചയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കുട്ടികളിരുവരും വെള്ളത്തിലേക്ക് താഴ്ന്നുപോകുന്നതോ പുറത്തുവരുന്നതോ ആരും കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ എങ്ങനെയെങ്കിലും തിരിച്ചെത്തുമെന്നും പൊലീസും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശ്വസിക്കുന്നു. ബുധനാഴ്ച മുതല്‍ ആരംഭിച്ച തിരച്ചിലില്‍ നിരവധി ബോട്ടുകളും ഹെലികോപ്റ്ററുകളും പങ്കെടുത്തുവെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ച തിരച്ചില്‍ മദേഴ്സ് ഡേയില്‍ വീണ്ടും പുനഃരാരംഭിച്ചു.
മക്കളുമായി മദേഴ്സ് ഡേ ആഘോഷിക്കുവാന്‍ ഒരുങ്ങിയിരുന്ന കുടുംബാംഗങ്ങള്‍ ഇപ്പോഴും മക്കള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.
സരട്ടോഗ സ്പ്രിംഗില്‍ നിന്നുള്ള പ്രസില്ലയും, ഈഗിള്‍ മൗണ്ടന്‍സിലെ സോഫിയായും പഠനത്തില്‍ അതിസമര്‍ത്ഥരായിരുന്നു. കാണാതായ വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി സ്നേഹിതര്‍ മേയ് 9 ശനിയാഴ്ച വിജില്‍ സംഘടിപ്പിച്ചു.