gnn24x7

ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു

0
369
gnn24x7

വാഷിംഗ്ടണ്‍: ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കി.

വൈറസ് ആദ്യം സ്ഥിരീകരിച്ച വൂഹാന്‍ നഗരത്തില്‍ നിന്നും ജനുവരി 15ന് അമേരിക്കയിലെത്തിയ ഇയാള്‍ വൈറസ് വാര്‍ത്തകള്‍ പരന്നതോടെ സ്വമേധയ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുകയായിരുന്നു.

നിലവില്‍ അമേരിക്കയിലെ അഞ്ച് വിമാനത്താവളങ്ങളില്‍ ചൈനയില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത്.

വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും വിവിധ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്.

കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. കടുത്ത ന്യുമോണിയയാണ് ലക്ഷണം. 2002 – 2003 വര്‍ഷങ്ങളില്‍ ചൈനയിലും ഹോങ്കോങ്ങിലും കൊറോണ വൈറസ് പടര്‍ത്തിയ സാര്‍സ് രോഗംമൂലം 770 -ലേറെപ്പേരാണ് മരിച്ചത്.

1723 പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എം.ആർ.സി. സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് സർക്കാരിൻറെയും ലോകാരോഗ്യസംഘടനയുടെയും ഉപദേശക സംഘടനയാണിത്.

ചൈനയിലെ വുഹാനിൽ ഡിസംബറിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. തായ്‍‍ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

 

gnn24x7