ന്യൂഡൽഹി: കോവിഡ് 19 ചികിത്സയ്ക്കായി മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് വിട്ടുനൽകിയില്ലെങ്കിൽ ഇന്ത്യ പ്രതികാര നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഹൈഡ്രോക്ലോറോക്വിൻ മരുന്നിന്‍റെ കയറ്റുമതി തടയുകയാണെങ്കിൽ അമേരിക്കയുടെ പ്രതികാര നടപടിയുടെ ആഘാതം ഇന്ത്യ നേരിടേണ്ടിവരുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.
“ഞായറാഴ്ച രാവിലെ ഞാൻ അദ്ദേഹത്തോട് (പ്രധാനമന്ത്രി മോദി) സംസാരിച്ചു. (ഹൈഡ്രോക്സിക്ലോറോക്വിൻ) കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് അദ്ദേഹം അനുവദിച്ചില്ലെങ്കിൽ തീർച്ചയായും, പ്രതികാരമുണ്ടാകാം, ” കോവിഡ് -19 ടാസ്‌ക്ഫോഴ്‌സ് നടപടികളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ട്രംപ് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതായും യുഎസിനായി ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് വിട്ടുതരണമെന്ന് അഭ്യർത്ഥന നടത്തിയതായും ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു.
“ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയെ വിളിച്ചു. അവർ വലിയ അളവിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉൽപാദിപ്പിക്കുന്നുണ്ട്. മരുന്ന് വിട്ടുതരണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ഇന്ത്യ അതിന് ഗൗരവമായ പരിഗണന നൽകുന്നുവെന്നാണ് പ്രതീക്ഷിക്കുന്നത്,” ട്രംപ് ശനിയാഴ്ച വൈറ്റ് ഹൌസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് 25 ന് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ഇന്ത്യ നിരോധിച്ചുവെങ്കിലും മാനുഷിക കാരണങ്ങളാൽ മരുന്നുകൾ ഉൾപ്പടെ ചില കയറ്റുമതി അനുവദിക്കാമെന്ന് ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.