ന്യൂഡല്‍ഹി: ആഗോള പ്രതിസന്ധി ഘട്ടത്തില്‍ രണ്ട് ലോകോത്തര നേതാക്കളുടെ നിര്‍ണ്ണായക ചര്‍ച്ച…
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമാണ് കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ച നടത്തിയത്. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമരുമ്പോള്‍ ഇരു ലോകനേതാക്കളും തമ്മില്‍ നടന്ന സംഭാഷണത്തിന് വന്‍ പ്രാധാന്യമാണ് ലോക രാഷ്ട്രങ്ങള്‍ നല്‍കുന്നത്.
ലോക രാഷ്ട്രങ്ങളില്‍ വമ്പനെന്ന്‍ അഭിമാനിക്കുന്ന അമേരിക്ക കോവിഡ് മഹാമാരിയുടെ പിടിയിലായപ്പോള്‍ വൈറസിനെ അതിജീവിക്കുന്ന കാഴ്ചയാണ് ഇന്ത്യയില്‍ കാണുവാന്‍ സാധിച്ചത്. ഇത് മറ്റ് രാജ്യങ്ങള്‍ അത്ഭുത ത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയില്‍ 2 ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചുവെങ്കില്‍ ഒരു ലക്ഷ ത്തോളം പേര്‍ അതിനെ അതിജീവിച്ചു.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതികള്‍ മുഖ്യ വിഷയമായിരുന്നു എന്നാണ് സൂചന. ആഭ്യന്തര സംഘര്‍ഷമുള്‍പ്പെടെ അമേരിക്കയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച പ്രധാനമന്ത്രി രാജ്യം എത്രയും പെട്ടെന്ന് സാധാനരണ നിലയിലാകട്ടെ എന്നും ആശംസിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലെ തന്‍റെ ഇന്ത്യ സന്ദര്‍ശനം വളരെ മികച്ച ഓര്‍മ്മയാണെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്‍റെ സന്ദര്‍ശനത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതായി മോദിയും അഭിപ്രായപ്പെട്ടു.
സംഭാഷണത്തില്‍ ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തു. അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.
ഇന്ത്യയെ സ൦ബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തിന് വക നല്‍കുന്ന കാര്യമാണ് ഇത്. ലോക രാഷ്ടങ്ങള്‍ ക്കിടെയില്‍ ഇന്ത്യ കൈവരിച്ച അഭിമാനകരമായ നേട്ടമാണ് ഇത്.
സെപ്റ്റംബറില്‍ യുഎസിലാണ് ജി-7 ഉച്ചകോടി നടക്കുക. നിലവില്‍ ജി7ല്‍ ഇന്ത്യ അംഗമല്ല. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി-7 ല്‍ ഉള്ളത്.
ജി-7 ഉച്ചകോടിയിലെ അംഗ രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ട്രംപ് ഒരുങ്ങുകയാണ്. ഒരിക്കല്‍ പുറത്തുപോയ റഷ്യയെ വീണ്ടും ഒപ്പം ചേര്‍ക്കാനാണ് ട്രംപിന്‍റെ ശ്രമം. കൂടാതെ, ജി-7 ഉച്ചകോടിയില്‍
ഇന്ത്യയ്ക്ക് പുറമെ റഷ്യ, ആസ്‌ട്രേലിയ, ദക്ഷിണകൊറിയ എന്നീരാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്താനാണ് ശ്രമം. ഇതിനായി ജൂണ്‍ അവസാന ആഴ്ച നടക്കേണ്ടിയിരുന്ന ജി-7 ഉച്ചകോടി മാറ്റിവച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.