ജയ്പുർ: കോവിഡ് -19 നിയന്ത്രണങ്ങൾക്കിടയിൽ മകന്റെ വിവാഹ ചടങ്ങിൽ 50 ലധികം അതിഥികളെ ക്ഷണിച്ചതിന് അച്ഛന് 6.26 ലക്ഷം രൂപ പിഴ ചുമത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. കോവിഡ്-19 ന്റെ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് ഭഡദ മൊഹല്ല നിവാസിയായ ഗിസുലാൽ രതി ജൂൺ 13 ന് തന്റെ മകന്റെ വിവാഹത്തിനായി 50 ഓളം അതിഥികളെ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് പിഴത്തുക നൽകേണ്ടതെന്നും സർക്കാർ നിർദേശിച്ചു.
വിവാഹ ചടങ്ങിൽ പങ്കെടുത്തവരിൽ 15 പേർക്ക് പിന്നീട് കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാൾ രോഗം ബാധിച്ച് മരിച്ചതായും ജില്ലാ കളക്ടർ രാജേന്ദ്ര ഭട്ട് പറഞ്ഞു. ഇതേത്തുടർന്ന് ജൂൺ 22 ന് ഗിസുലാൽ രതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഗിസുലാൽ രതിയുടെ മകന്‍റെ വിവാഹതതിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവർക്ക് ആവശ്യമായ ഐസൊലേഷൻ, ക്വറന്‍റീൻ സൌകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഇവരുടെ പരിശോധനയും ഭക്ഷണവും ആംബുലൻസും ക്രമീകരിച്ചതിനുമായി സംസ്ഥാന സർക്കാരിന് 6,26,600 രൂപ ചെലവായി. ഈ തുക ഗിസുലാൽ രതിയുടെ കടുംബത്തിൽനിന്ന് തിരിച്ചുപിടിക്കാനാണ് സർക്കാർ പിഴ ഈടാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴത്തുക അടയ്ക്കാൻ ഗിസുലാൽ രതിയോട് നിർദേശിച്ചതായി രാജേന്ദ്ര ഭട്ട് പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം രാജസ്ഥാനിൽ ഇതുവരെ 16,660 പേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്.








































