കൊച്ചി: മുൻ മിസ് കേരള ജേതാക്കളായ മോഡലുകൾ ഉൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ കൂടുതൽ കൂട്ടാളികൾക്കെതിരെ കേസെടുക്കാൻ ഒരുങ്ങി പൊലീസ്. സൈജു നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്ത 17 പേർക്കെതിരെയാണ് ഇപ്പോൾ കേസുള്ളത്. ഇയാളുടെ മൊബൈലിൽനിന്നു ലഭിച്ച ദൃശ്യങ്ങളിൽ, ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയവർക്കെതിരെയാണ് കേസ്. ഇവർ ഓരോരുത്തരെയായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. പലരും ആദ്യഘട്ട ചോദ്യംചെയ്യലിനു ഹാജരായ ശേഷം ഫോൺ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്.
അപകടത്തിനു മുമ്പ് മോഡലുകളുടെ വാഹനത്തെ പിന്തുടരാൻ സൈജു ഉപയോഗിച്ച ആഡംബരക്കാറിന്റെ ഉടമ ഫെബി പോളിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൈജുവിന്റെ മുഖ്യ കൂട്ടാളികളിൽ ഒരാളാണ് ഫെബിയെന്നാണ് പൊലീസ് പറയുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും ഇടുക്കിയിൽ നടത്തിയ ലഹരിവിരുന്നിലും ഫെബിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് കോഴിക്കോടുള്ള ബിസിനസിന്റെ മറവിലും ലഹരി പാർട്ടികളും മറ്റും നടത്തിയിരുന്നെന്നും കോഴിക്കോട്ടു നടന്ന ലഹരി പാർട്ടികൾക്കു ചുക്കാൻ പിടിച്ചത് ഫെബിയാണെന്നും തിരിച്ചറിഞ്ഞതായാണ് വിവരം. ഇവയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്ന മുറയ്ക്ക് കൂടുതൽ പേരിലേക്ക് അന്വേഷണം നീളും.
കൊച്ചിയിൽ പപ്പടവട ഹോട്ടൽ നടത്തിയിരുന്ന മിനു പോൾ, ഭർത്താവ് അമൽ പപ്പടവട തുടങ്ങിയവർക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്നും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാൽ ചോദ്യംചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ഒളിവിലാണെന്നാണു സൂചന. ചുരുങ്ങിയ കാലംകൊണ്ട് ഇവർ വൻ തോതിൽ സ്വത്തു സമ്പാദിച്ചത് ലഹരി ഇടപാടിലൂടെയാണോ എന്നത് ഉൾപ്പെടെ പരിശോധിക്കും.