ഡെറാഡൂൺ: വിവാഹത്തിന്റെ ചടങ്ങുകൾക്കിടെ പാട്ട് നിർത്തിയ ഡിജെയെ വെടിവെച്ചു കൊന്നു. ഉത്തരാഖണ്ഡ് രുദ്രാപുർ ബരിയാ ദൗലത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അവതാർ സിംഗ് എന്ന ഇരുപതുകാരനായ ഡിജെയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വിവാഹചടങ്ങുകൾക്ക് ശേഷം ഡിജെ പാർട്ടിയും ഉണ്ടായിരുന്നു. ഇതിനിടെ കുറച്ചു യുവാക്കളുമായി ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അവതാർ പാട്ട് നിർത്തി വച്ചു. ഇതിൽ കുപിതനായ കല്യാണത്തിനെത്തിയ ഒരാൾ യുവാവിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴുത്തിന് വെടിയേറ്റ അവതാറിന്റെ മരണം സംഭവിച്ചിരുന്നു.
കൃത്യം നടത്തിയ ആൽ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ‘ വിവാഹച്ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു എന്നറിഞ്ഞാണ് സംഭവസ്ഥലത്തെത്തിയത്. അപ്പോഴേക്കും അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെയെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞതെന്നാണ് ബരിയാ ദൗലത്ത് പൊലീസ് ഇൻ ചാർജ് പ്രകാശ് ചാന്ദ് അറിയിച്ചത്…
‘ ഡിജെ പാർട്ടിക്കിടെ ഒരുകൂട്ടം യുവാക്കളും അവതാറും തമ്മിൽ പ്രശ്നങ്ങളുണ്ടായി. അവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഡിജെ പാട്ട് നിർത്തിയിരുന്നു. ഈ ദേഷ്യത്തിൽ ഇതിലൊരാൾ യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു… ബഹളത്തിനിടെ മുഖ്യപ്രതി രക്ഷപെട്ടു. സംഘത്തിലുണ്ടായിരുന്ന മറ്റ് ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.