തിരുവനന്തപുരം: പോത്തൻകോട് ഭർത്താവിന്‍റെ അനുജൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. സെപ്റ്റംബര്‍ 29ന് തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃന്ദ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭർത്താവിന്‍റെയും വീട്ടുകാരുടെയും ശല്യത്തെ തുടർന്ന് വൃന്ദ മാറി താമസിക്കുകയായിരുന്നു. ഭർതൃവീട്ടുകാരുടെ ഭീഷണി അറിയിച്ചിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്നും സംഭവത്തിൽ ഭർത്താവിനെയും കുടുബാംഗങ്ങളെയും പ്രതികളാക്കണമെന്ന് വൃന്ദയുടെ അച്ഛൻ വിജയൻ ആവശ്യപ്പെട്ടു.
വൃന്ദ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ സിബിന്‍ പെട്രോള്‍ ഒഴിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരത. ഈ വീട്ടുകാരാണ് വെള്ളമൊഴിച്ചും നനഞ്ഞ വസ്ത്രം കൊണ്ടും വൃന്ദയുടെ ദേഹത്തേക്ക് പടര്‍ന്ന തീ കെടുത്തിയത്. പിടികൂടുന്നതിനിടെ സിബിനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസ് എടുത്തു.