പാവപ്പെട്ട വിദ്യാര്‍ത്ഥികളെ അടിമകളെ പോലെ പണിയെടുപ്പിക്കുന്ന കെയര്‍ ഹോമുകളിലേയ്ക്ക് റിക്രൂട്ട് ചെയ്ത മലയാളി ദമ്പതികള്‍ നോര്‍ത്ത് വെയില്‍സില്‍ അറസ്റ്റിലായി. Gangmasters and Labour Abuse Authority (GLAA)-യുടെ നേതൃത്വത്തില്‍ Gwynedd-ലെ Pwllheli-ല്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായി വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് നഴ്‌സിങ് ഏജന്‍സിയുടെ നടത്തിപ്പുകാരായ ഇവരെ മെയ് 5-ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രജിസ്റ്റേര്‍ഡ് നഴ്‌സുമാരായ ഇവർ North Wales-ലെ Abergele-ലാണ് താമസിക്കുന്നത്.
2021 ഡിസംബറില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ 9 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ജോലിയുടെ പേരില്‍ ചൂഷണം ചെയ്തത്. Colwyn Bay-യിലെ ഒരു കെയര്‍ ഹോമില്‍ ജോലിക്കാരായി എത്തിയ നാല് പേര്‍ വെറും നിലത്ത് ഒരു കിടക്കയില്‍ തണുത്ത് മരവിച്ച്, വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞിരുന്നത്. ഇവരെ കണ്ടെത്തിയ അധികൃതര്‍ പിന്നീട് സമീപത്തെ റിസപ്ഷന്‍ സെന്ററിലേയ്ക്ക് മാറ്റി. സ്റ്റുഡന്റ് വിസയില്‍ എത്തിയ മറ്റ് അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നതായി കണ്ടെത്തി. ഇവരെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.
കെയര്‍ ഹോം മേഖലയിലെ ജോലിക്കാരുടെ ദൗര്‍ലഭ്യവും, വിദ്യാര്‍ത്ഥികളുടെ ദാരിദ്ര്യവും മുതലെടുത്തായിരുന്നു പ്രതികളായ ദമ്പതികള്‍ തൊഴില്‍ ചൂഷണം നടത്തിവന്നത്. Modern Slavery Act 2015 പ്രകാരമുള്ള മനുഷ്യക്കടത്ത്, നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇവരെ ചോദ്യം ചെയ്തു. ശേഷം വിട്ടയച്ച ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.