ലക്നൗ: സഹോദരനെ കൊലപ്പെടുത്താൻ ശ്രമിക്കവെ അറസ്റ്റിലായ മുപ്പതുകാരൻ പൊലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. യുപി ധർമപുർ സ്വദേശിയായ രാധേ ശ്യാം എന്ന യുവാവാണ് സഹോദരനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് പിടിയിലായത്. ഉറങ്ങിക്കിടക്കുന്ന സഹോദരനെ ഇയാൾ ആക്രമിക്കാനൊരുങ്ങുന്നത് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്യലിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാൾ വെളിപ്പെടുത്തിയത്. ആളുകളെ കൊല ചെയ്യാൻ തനിക്ക് വളരെ ഇഷ്ടമാണെന്നായിരുന്നു പ്രതികരണം. സ്വന്തം സഹോദരന്‍റെ മകനെ ഉൾപ്പെടെ രണ്ട് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കാര്യവും ഇയാൾ പൊലീസിനോട് പറഞ്ഞു. രാധേ ശ്യാമിന്‍റെ മൂത്ത സഹോദരന്‍റെ മകൻ സത്യേന്ദ്ര (6) മറ്റൊരു ബന്ധുവിന്‍റെ മകനായ പ്രശാന്ത് (5) എന്നിവരാണ് ഇയാളുടെ ക്രൂരതയ്ക്കിരയായത്. മൂന്ന് കൊലപാതകങ്ങൾ കൂടി നടത്താൻ പദ്ധതിയുണ്ടായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.
‘തന്‍റെ സഹോദര പുത്രന്മാരെ കൊന്നുവെന്ന കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്. മൂന്ന് പേരെ കൊല്ലാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന കാര്യവും. ആളുകളെ കൊല്ലുന്നതിൽ സുഖം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണീ യുവാവ് എന്നാണ് പൊലീസ് അറിയിച്ചത്. ആറു വയസുകാരനായ സത്യേന്ദ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ ശിക്ഷിച്ചിരുന്നു. പ്രശാന്തിന്‍റെ കൊലപാതകത്തിലും മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ രാധേ ശ്യാം കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ രണ്ട് കേസുകളിലും വീണ്ടും എഫ്ഐആർ തയ്യാറാക്കാനൊരുങ്ങുകയാണ് പൊലീസ്.