കൊച്ചി: ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്റെ ഐഫോൺ പരിശോധിച്ച സാങ്കേതിക വിദഗ്ധൻ അപകടത്തിൽ മരിച്ച കേസിൽ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ അങ്കമാലി പൊലീസിൽ പരാതി നൽകി. തൃശൂർ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടിൽ (42) ആണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നു സംവിധായകൻ ബൈജു കൊട്ടാരക്കര, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ വെളിപ്പെടുത്തിയിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട സലീഷിന്റെ ഭാര്യയുടെയും മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം സഹോദരൻ ശിവദാസ് വെട്ടിയാട്ടിലാണ് അപകടമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി സ്റ്റേഷനിൽ പരാതി നൽകിയത്. ഈ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയതായി അങ്കമാലി പൊലീസ് അറിയിച്ചു.
സലീഷ് ഉറങ്ങിപ്പോയതു കൊണ്ടാണ് അപകടമുണ്ടായതെന്ന അനുമാനത്തിൽ അപകടമരണത്തിനാണ് അന്നു കേസ് റജിസ്റ്റർ ചെയ്തതെന്നും അങ്കമാലി പൊലീസ് പറഞ്ഞു. സാധാരണ അപകടമെന്ന നിലയിൽ കേസന്വേഷണം പൂർത്തിയാക്കി ലോക്കൽ പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസായതിനാൽ കേസിന്റെ തുടരന്വേഷണ സാധ്യത പരിശോധിക്കാൻ പൊലീസ് നിയമോപദേശം തേടി. സലീഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നടൻ ദിലീപിന്റെ ഐഫോൺ സർവീസ് ചെയ്തിരുന്നു. ഇതിനു തൊട്ടടുത്ത ദിവസം 2020 ഓഗസ്റ്റ് 30നാണു അങ്കമാലി ടെൽക്കിനു സമീപം സലീഷ് വാഹനാപകടത്തിൽ മരിച്ചത്.
സലീഷിന്റെ കാറിന് അടുത്തു കൂടി അമിതവേഗത്തിൽ പാഞ്ഞുപോയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ സ്റ്റിയറിങ് വെട്ടിച്ചപ്പോഴാണു നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്ന് അന്നു ദൃക്സാക്ഷികൾ പറഞ്ഞിരുന്നെങ്കിലും പൊലീസിന് അതിൽ അസ്വാഭാവികത തോന്നിയില്ല. സംഭവത്തിൽ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നില്ല. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും അടുത്ത ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസ് റജിസ്റ്റർ ചെയ്തതിനു ശേഷം സിനിമാരംഗത്തുള്ളവർ തന്നെ സലീഷിന്റെ അപകടത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണു മരണത്തിൽ വ്യക്തത വരുത്താനായി അന്വേഷണം ആവശ്യപ്പെട്ടു കുടുംബം രംഗത്തു വന്നത്.