ഭോപ്പാൽ: വിവാഹവാഗ്ദാനം തള്ളിയതിന് വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ദിണ്ടോരി ജില്ലയിലെ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഹേമന്ത്ര ബാർവെ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു അന്വേഷണവും ആരംഭിച്ചു.
വെള്ളിയാഴ്ചയാണ് ഹേമന്ത് ബാർവെ സഹപ്രവർത്തകയായ കോൺസ്റ്റബിളിനെ അവരുടെ താമസസ്ഥലത്തെത്തി ആക്രമിച്ചത്. സംഭവമറിഞ്ഞു നാട്ടുകാർ എത്തിയെങ്കിലും ഷാപുര പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള പ്രതി ഹേമന്ത് ബാർവെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.
ഏറെക്കാലായി വിവാഹം കഴിക്കുന്നതിന് ബാർവെ സമ്മർദ്ദം ചെലുത്തിയെന്ന് വനിതാ കോൺസ്റ്റബിൾ നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം പോലീസ് ലൈൻ ഏരിയയിലെ കോൺസ്റ്റബിളിന്റെ വീട്ടിലേക്ക് ബാർവെ അതിക്രമിച്ച് കടക്കുകയും വിവാഹാലോചന സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇത് വിസമ്മതിച്ചപ്പോൾ കടന്നുപിടിക്കുകയും മർദ്ദിക്കുകയും ചെയ്തതായി വനിതാ കോൺസ്റ്റബിൾ നൽകിയ പരാതിയിൽ പറയുന്നു.
ഹേമന്ത് ബാർവെയ്ക്കെതിരെ ഐപിസി 294, 323 (സ്വമേധയാ ഉപദ്രവമുണ്ടാക്കുന്നതിനെതിരായ നിയമം) 354 (സ്ത്രീകളെ അക്രമിക്കുക അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 452 (അതിക്രമം), 506 (കുറ്റകരമായി ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബാർവെയെ അഡീഷണൽ ഡയറക്ടർ ജനറൽ (ഷാഹോൽ റേഞ്ച്) ജി ജനാർദ്ദൻ സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.