കൊച്ചി: വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്യുന്ന റാക്കറ്റിനെ കുറിച്ചു വ്യക്തമായ സൂചന നൽകി കാക്കനാട് എംഡിഎംഎ കേസിൽ അറസ്റ്റിലായ ‘ടീച്ചർ’ സുസ്മിത ഫിലിപ്പിന്റെ മൊഴി. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ പ്രതിയെ 13 വരെ കോടതി റിമാൻഡ് ചെയ്തു. കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഓഗസ്റ്റ് 19നു വാഴക്കാലയിലെ ഫ്ലാറ്റിൽ നിന്നു 11 കിലോ എംഡിഎംഎ കണ്ടെടുത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു സുസ്മിത ഫിലിപ് അറസ്റ്റിലായത്.
‘ടീച്ചർ’ എന്ന് അറിയപ്പെടുന്ന സുസ്മിതയാണു ലഹരി റാക്കറ്റിന്റെ മുഖ്യകണ്ണിയെന്നാണ് എക്സൈസിന്റെ നിഗമനം. ഫോർട്ട്കൊച്ചി പാണ്ടിക്കുടി സ്വദേശിനിയായ സുസ്മിതയെ ആദ്യം ചോദ്യം ചെയ്തു വിട്ടയച്ചെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നു എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.സുസ്മിതയുടെ ഫോൺ രേഖകൾ, മൊഴികൾ എന്നിവയിലൂടെ തിരിച്ചറിഞ്ഞ ലഹരിമരുന്നു വിൽപനയിലെ കൂട്ടാളികൾ, ഇടപാടുകാർ എന്നിവരെ വരും ദിവസങ്ങളിൽ എക്സൈസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.