കൊച്ചി: ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നൽകി കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒന്നാം പ്രതി അറസ്‌റ്റിൽ. തോപ്പുംപടി സ്വദേശി അജ്മൽ (27) ആണു പിടിയിലായത്. നേരത്തേ, എറണാകുളം ഇൻഫോപാർക്ക് പൊലീസിനു ലഭിച്ച പരാതിയിൽ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാർ പിടിയിലായിരുന്നു.
നവംബർ 28ന് ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിയെ സുഹൃത്ത് പരിചയപ്പെടുത്തിയ സംഘമാണു ലൈംഗികമായി പീഡിപ്പിച്ചതെന്നു പരാതിയിൽ പറയുന്നു. ഫൊട്ടോഗ്രാഫർക്കു ചില തടസങ്ങൾ ഉണ്ടായതിനെ തുടർന്ന് സുഹൃത്തായ സലിംകുമാറാണു ലോഡ്ജിൽ താമസം ഒരുക്കിയത്. ഇൻഫോ പാർക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജിൽ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബർ 29 മുതൽ ഡിസംബർ 1 വരെ പൂട്ടിയിടുകയും ലഹരി നൽകി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് സലിംകുമാർ യുവതിക്ക് അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന യുവതികളുടെ ചിത്രങ്ങൾ അയച്ചു. തുടർന്ന് ഇയാൾ താമസിച്ച തൊട്ടടുത്ത മുറിയിലേയ്ക്കു ക്ഷണിച്ചെങ്കിലും യുവതി പോയില്ല. തുടർന്ന് ഇവരുടെ മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി.
യുവതി നൽകിയ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി മുറികൾ സീൽ ചെയ്തിരുന്നു. തുടർന്നു പെൺകുട്ടിയെ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു. പ്രതികളായ ഷമീർ, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി.




































