ഊട്ടി: സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് (ചീഫ് ഓഫ് ഡിഫൻസ്) അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്‌ഥർ സഞ്ചരിച്ച സൈനിക ഹെലികോപ്‌റ്റർ തകർന്നുവീണു. ഇതില്‍ 11 പേരും മരണപ്പെട്ടതായാണ് വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയും അടക്കം മൂന്ന് പേര്‍ നിലവില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന M – 17 ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ആണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ബിപിന്‍ റാവത്ത് അടക്കം മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാര്‍ തന്നെയായിരുന്നു.
അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്‍്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അല്‍പസമയത്തിനകം ദില്ലിയില്‍ ചേരും. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ നല്‍കാന്‍ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു.