ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്‍റെ ചിത്രീകരണം ആരംഭിച്ചു. COVID 19 സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വര്‍ക്കുകള്‍ നീണ്ടുപോയതിനാല്‍ ചിത്രീകരണവും നീളുകയായിരുന്നു.
കൊച്ചിയിലാണ് ആദ്യ ഷെഡ്യൂള്‍. അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും കൊറോണ വൈറസ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ചിത്രീകരണം
ആരംഭിച്ചിരിക്കുന്നത്. ആദ്യ ഷെഡ്യൂളിലെ ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാണ് ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്ക് ശേഷമാകും സംഘം തൊടുപ്പുഴയിലെത്തുക.
സെപ്റ്റംബര്‍ 26നാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടര്‍ച്ചായാകും ഇത്. ക്രൈം ത്രില്ലര്‍ തന്നെയാകും ചിത്രമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കാമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ എതിർത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നാണു റിപ്പോര്‍ട്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണിനു ശേഷം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.
2013 ഡിസംബറിൽ റിലീസ് ചെയ്ത ദൃശ്യം വൻ ഹിറ്റായിരുന്നു. മലയാളത്തില്‍ 100 കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം, നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.
കമല്‍ഹാസ നും അജയ്‌ദേവ്ഗണുമൊക്കെ ഓരോ ഭാഷകളില്‍ നായകരായി അഭിനയിച്ചു. കന്നഡയിലേക്ക് ദൃശ്യ എന്ന പേരില്‍ ആയിരുന്നു ചിത്രം റീമേക്ക് ആയി എത്തിയത്. പി വാസുവായിരുന്നു സംവിധാനം ചെയ്‍തത്. വി രവിചന്ദ്രൻ നായകനായപ്പോള്‍ നവ്യ നായര്‍ നായികയായി. ആശാ ശരത് കന്നഡയിലും അഭിനയിച്ചു.