കൊച്ചി: ചലച്ചിത്ര മേഖലയിൽ ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യണമെന്ന് ഫെഫ്ക. ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് പരാമർശം. നടൻ നീരജ് മാധവൻ താരസംഘടനയക്ക് നല്കിയ വിശദീകരണത്തിൽ നിലപാട് ആവർത്തിച്ച സാഹചര്യത്തിലാണിത്.
തൊഴിൽ പരമായ എല്ലാ സംരക്ഷണവും സംഘടന നൽകേണ്ടതുണ്ട്. സിനിമാ മേഖലയിൽ ഏതെങ്കിലും മാഫിയ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അതിനെ ചെറുക്കണം. മലയാള സിനിമയിൽ ഒരു അംഗത്തിന് പോലും വിവേചനം നേരിടേണ്ടി വരരുത്. നടൻ നീരജ് മാധവൻ നടത്തിയ പരാമർശങ്ങൾ ഗൗരവമായി എടുക്കേണ്ടതാണ്. പ്രത്യേകിച്ചും അയാൾ സംഘടനയായ അമ്മയ്ക്ക് നൽകിയ വിശദീകരണത്തിലും നിലപാട് ആവർത്തിക്കുന്ന സാഹചര്യത്തിൽ. അതുകൊണ്ട് പരാതി സംബന്ധിച്ച് പരിശോധന നടത്തണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നൽകിയ കത്തിലാവശ്യപ്പെടുന്നു.
നീരജ് മാധവൻ നൽകിയ വിശദീകരണം താര സംഘടനയായ അമ്മ ഔദ്യോഗികമായി ഫെഫ്കയ്ക്ക് കൈമാറിയിട്ടുണ്ട്. സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫേസ്ബുക്ക് പരാമർശത്തിലാണ് മറുപടി നൽകിയത്. ആരുടേയും പേര് പാരാമർശിക്കുന്നില്ലെങ്കിലും തന്റെ നിലപാട് നീരജ് മാധവൻ കത്തിൽ ആവർത്തിക്കുന്നുണ്ട്. ഫെഫ്കയുടെ ആവശ്യപ്രകാരമായിരുന്നു അമ്മ നീരജ് മാധവിനോട് വിശദീകരണം തേടിയത്.
നീരജിന്റെ മറുപടി ലഭിച്ച സാഹചര്യത്തിൽ ഫെഫ്കയിലെ മറ്റു യൂണിയനുകൾ ഈ വിഷയത്തിൽ തുറന്ന ചർച്ച നടത്തണമെന്നും ബി. ഉണ്ണകൃഷ്ണൻ നൽകിയ കത്തിൽ പറയുന്നു.