മരട് ഫ്ലാറ്റിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ജീവിത ദുരന്തത്തിന്റെ കഥയാണ് മരട് 357. മരടിൽ യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ നേർക്കാഴ്ചയാണ് ചിത്രത്തിൽ വിവരിക്കുന്നത്. ഭൂമാഫിയയുടെ ചതിക്കുഴിയിൽ വീണ് ജീവിതം തന്നെ അവതാളത്തിലാകുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണിത്.
357 കുടുംബങ്ങൾക്കാണ് മരടിൽ വീട് നഷ്ടപ്പെട്ടത്. കോടതി ഉത്തരവ് വന്ന ശേഷം ഇവർ അനുഭവിച്ച മാനസിക സമ്മർദ്ദത്തിന്റെ ആഴം ചിത്രത്തിൽ വിവരിക്കുന്നുണ്ട്. ഭൂമാഫിയയ്ക്കെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ ഈ സിനിമ സഹായിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
പട്ടാഭിരാമൻ എന്ന സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ൽ അനൂപ് മേനോനാണ് നായകൻ. ധർമ്മജൻ ബോൾഗട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെറീഫ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലുള്ളവർ. അബ്രഹാം മാത്യു സ്വർണ്ണലയ, സുദർശൻ കാഞ്ഞിരങ്കുളം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
അനൂപ് മേനോനെ കൂടാതെ സെന്തിൽ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കർ , അലൻസിയർ, പ്രേംകുമാർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷമിടും. ഈ മാസം 30 ന് കൊച്ചിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.