കാട്ടുകള്ളൻ വീരപ്പന്റെ കഥ വെബ് സീരീസാകുന്നു. കാടിനേയും നാടിനേയും വിറപ്പിച്ച വീരപ്പന്റെ ജീവിതവും ഏറ്റുമുട്ടൽ കൊലപാതകവുമാണ് വെബ് സീരീസ് രൂപത്തിൽ വരുന്നത്. വീരപ്പൻ വേട്ടയെ ആസ്പദമാക്കി പ്രത്യേക ദൗത്യസംഘം തലവൻ വിജയകുമാർ ഐപിഎസ് എഴുതിയ ‘Chasing the Brigand’എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കുന്നത്.
വീരപ്പനെ പിടിക്കുന്നതിനു വേണ്ടിയുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കിയത് ഐപിഎസ് ഓഫീസറായ വിജയകുമാറായിരുന്നു. ഈ ഓപ്പറേഷനെ കുറിച്ചാണ് ബുക്കില്‍ വിവരിച്ചിരിക്കുന്നത്. പ്രമുഖ നിർമ്മാണക്കമ്പനിയായ ഇ 4 എന്റര്‍ടെയിന്‍മെന്റ് ആണ് വെബ്സീരീസ് നിര്‍മ്മിക്കുന്നത്.
പുസ്തകത്തിൽ നിന്നും സിനിമയോ സീരീസോ നിർമ്മിക്കാനുള്ള അവകാശം തങ്ങൾ സ്വന്തമാക്കിയെന്ന് ഇ 4 എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു. വീരപ്പനും തമിഴ്നാട്-കർണാടക സർക്കാരിന്റെ പ്രത്യേക ദൗത്യസംഘം തമ്മിൽ 20 വർഷം നീണ്ടുനിന്ന പോരാട്ടം സീരീസിന്റെ ഭാഗമാകും.
കോറോണ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് നിലവിൽ ചിത്രീകരണങ്ങൾ നടക്കുന്നത്. തന്റെ പുസ്തകം വെസീരീസ് ആകുന്നതിൽ സന്തോഷമുണ്ടെന്ന് വിജയകുമാർ ട്വിറ്ററിലൂടെ പ്രതികരിച്ചു. 2003 ലാണ് വീരപ്പനെ പിടിക്കാനുള്ള പ്രത്യേക ദൗത്യസംഘത്തിന്റെ തലവനായി വിജയകുമാർ ഐപിഎസ് എത്തുന്നത്. തന്റെ ദൗത്യത്തിന് ഓപ്പറേഷൻ കൊക്കൂൺ എന്നായിരുന്നു വിജയകുമാർ പേരിട്ടിരുന്നത്.
പുസ്തകത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ചന്ദനക്കടത്തുകാരനിൽ നിന്നും കൊടും കൊള്ളക്കാരനായ വീരപ്പന്റെ വളർച്ചയാണ് പുസ്തകം പ്രതിപാദിക്കുന്നത്. മാത്രമല്ല കന്നഡ സൂപ്പർ സ്റ്റാറായ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതും തുടർന്ന് ദൗത്യസംഘത്തിന്റെ വെടിയേറ്റുള്ള വീരപ്പന്റെ മരണവും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.