ബർലിൻ: മലയാള സിനിമ ദൃശ്യം മോഡലിൽ ജർമനിയിൽ അരുംകൊല. നാടിനെ നടുക്കിയ കൊല നടന്നത് നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ ഹാഗൻ നഗരത്തിലാണ്. 59കാരിയും സാമൂഹ്യ പ്രവർത്തകയുമായ കാതറിനാണ് കൊല്ലപ്പെട്ടത്.
കാതറിന്റെ ശരീരം ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ നിലവറയിലെ തറയിൽ കുഴിച്ച് മൂടപ്പെട്ടതാണ് പൊലീസ് കഴിഞ്ഞ ബുധനാഴ്ച മാന്തി പുറത്തെടുത്തത്. കൊല നടത്തിയത് തൊട്ടടുത്ത അയൽവാസിയും മുൻ സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായ എഴുപത്തിയഞ്ചുകാരനായ റൈൻ ഹാർഡാണെന്ന് (REIN HARD) പൊലീസ് പറഞ്ഞു.
ഈ വയോധികൻ തന്നെ സംഭവം നടന്ന ശേഷം ഏതാനും ദിവസങ്ങൾക്കുശേഷം മാനസിക സംഘർഷത്താൽ പൊലീസിനെ വിവരം അറിയിച്ച് സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെപറ്റി പൊലീസ് പറയുന്നത് ഇങ്ങനെ : അയൽവാസികളായ റൈൻഹാർഡും, കാതറിനുമായി നിരന്തരം വഴക്കിടുക പതിവായിരുന്നു.കോവിഡ് ഭീതിയിൽ വയോധികൻ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം കാതറിനുമായി ഇയാൾ വാക്കേറ്റമുണ്ടായി. തുടർന്ന് കാതറിന്റെ വീടിനുള്ളിൽ അതിക്രമിച്ച് കയറി. കോവിഡ് ഭീതിയിൽ കഴിഞ്ഞ ഇയാൾ ഇവരെ വകവരുത്തി. തുടർന്ന് രാത്രിയിൽ വീടിന്റെ നിലവറയിൽ ശവശരീരം എത്തിച്ച് നിലത്തെ സിമന്റ് തറ ഇളക്കി കുഴിയെടുത്ത് ശവശരീരം സിമിന്റ് ചാക്കിൽ കെട്ടി മറവ് ചെയ്തു. ഒരു രാത്രി മുഴുവൻ പണിയെടുത്താണ് ഇയാൾ കുഴിയെടുത്തതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മറവ് ചെയ്ത ഭാഗം വീണ്ടും സിമന്റ് ഇട്ട് ഉറപ്പിക്കാനും ഇയാൾ മറന്നില്ല.
സംഭവത്തിനുശേഷം തനിയെ താമസിക്കുന്ന റൈൻ ഹാർഡിന് മാനസിക സംഘർഷവും കുറ്റബോധവും ഉണ്ടായി. തളർന്ന മനസ്സോടെ ഇയാൾ പൊലീസിനെ ടെലിഫോണിൽ വിളിച്ച് സംഭവം അറിയിച്ചു.വിവരം അറിഞ്ഞ് ഓടിയെത്തിയ പൊലീസ് വീടിന് ശക്തമായ കാവലിട്ടു.
റൈൻ ഹാർഡിനെ ഉടനടി പൊലീസ് കസ്റ്റഡിയിലെടുത്തു. വയോധികൻ നിലവറയിൽ ബോഡി ഒളിപ്പിച്ച സ്ഥലം പൊലീസിന് കാട്ടികൊടുത്തു. പൊലീസ് വളരെ കഷ്ടപ്പെട്ട് ബോഡി പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി വിട്ടു കൊടുത്തു.
റിപ്പോർട്ട് വന്നാൽ മാത്രമെ കാതറിൻ എങ്ങനെ കൊല്ലപ്പെട്ടു ? കൊല നടന്നതെങ്ങനെ ? എന്നുള്ള വിവരം പുറത്ത് വരുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.വയോധികനെ കോടതിയിൽ പൊലീസ് ഹാജരാക്കി. കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങി.