കേരളം കണ്ട എക്കാലത്തെയും സ്റ്റാർ അബ്കാരിയും വ്യവസായിയും സാമൂഹ്യ പ്രവർത്തകനും പ്ലാന്ററുമായിരുന്ന ജോസഫ് മൈക്കിൾ എന്ന മണർകാട്ട് പാപ്പന്റെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്. കൃത്യമായി പറഞ്ഞാൽ പാപ്പൻ ചേട്ടനേറ്റവും പ്രിയപ്പെട്ട പാലാ ജൂബിലികൂടി കഴിഞ്ഞ് പിറ്റേ ദിവസമാണ് അദ്ദേഹത്തിന്റെ മരണം – ഡിസം – 9.
അബ്കാരി വ്യവസായി എന്ന നിലയിലാണ് തുടക്കമെങ്കിലും നാനാ മേഖലകളിലേയ്ക്ക് പിന്നീട് വ്യാപിക്കുകയായിരുന്നു മണർകാട്ട് പാപ്പന്റെ പ്രവർത്തന ശൃംഖല. ടീ ഫാക്ടറിയും തേയിലതോട്ടവും എസ്റ്റേറ്റുകളും ഹോട്ടൽ വ്യവസായവുമൊക്കെ ഏറെയുണ്ടായി. രാഷ്ട്രീയത്തിൽ കെപിസിസി ട്രഷറർ വരെയെത്തി. ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും മൽസരിച്ചു.
പാലായിലേറ്റവുമധികം ആളുകൾക്ക് തൊഴിൽ നൽകിയ വ്യക്തിയും മണർകാട്ട് പാപ്പനായിരുന്നു. അത് അന്നും ഇന്നും ആ റിക്കാർഡ് ഭേദിക്കാൻ ആർക്കുമായിട്ടില്ല.
എന്തായാലും മണർകാട്ട് പാപ്പൻ വിടപറഞ്ഞ് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ മുൻ ജീവനക്കാർ വാട്സാപ്പ് ഗ്രൂപ്പിലൂടെ വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്. “എംഎം ഓൾഡ് ഫ്രണ്ട്സ്’ എന്ന പേരിലാണ് പുതിയ ഗ്രൂപ്പ്. പാപ്പൻ ചേട്ടന്റെ കീഴിൽ ജോലി തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നല്ല നിലയിൽ ജീവിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. ഇവരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. പതിനായിരത്തിലധികം പേർക്ക് ജോലി നൽകിയ വ്യക്തിയായിരുന്നു മണർകാട്ട്
പാപ്പൻ.
കേരളം കണ്ട ഏറ്റവും പ്രഗൽഭനായിരുന്ന അബ്കാരി മുതലാളിയായിരുന്നെങ്കിലും ഒരു തുള്ളി മദ്യം രുചിച്ചുനോക്കാത്ത വ്യക്തിയായിരുന്നു പാപ്പൻ ചേട്ടൻ.
ഒരു ജീവനക്കാരൻ പാപ്പൻ ചേട്ടന്റെ മുമ്പിൽ പെട്ടാൽ അവന് നിലവാരമുണ്ടോ എന്ന് അദ്ദേഹം ശ്രദ്ധിക്കും. അതില്ലെങ്കിൽ അവൻ കാശ് കള്ളുകുടിച്ചു നശിപ്പിക്കുകയാണെന്നാണ് പാപ്പൻ ചേട്ടന്റെ നിരീക്ഷണം. അവന് സ്ഥലം മാറ്റവും ഉറപ്പ്. സഹോദരന്മാരും സ്വന്തം മക്കളും ബന്ധുക്കളുമെല്ലാം പാപ്പൻ ചേട്ടന്റെ കമ്പനികളിൽ ജീവനക്കാരായിരുന്നു. മക്കളായാലും സഹോദരന്മാരായാലും ജോലിയുടെ കാര്യത്തിൽ വീഴ്ച വരുത്തിയാൽ താഴെ നിർത്തും (സസ്പെൻഷൻ) താഴത്തെ മുല്ലപ്പന്തലിൽ നിർത്തി ശിക്ഷിക്കുന്നതും അദ്ദേഹത്തിന്റെ അച്ചടക്ക നടപടി തന്നെ.
ഗ്രൂപ്പിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ 7736135014, 9447599802, 9447915302, 9745136928 എന്നീ നമ്പരുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ബന്ധപ്പെടണമെന്ന് അഡ്മിൻ അറിയിച്ചു.