ന്യൂഡൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കുകയെന്നതാണ് ഇന്ത്യയ്ക്കു മുന്നിൽ തുറന്നിരിക്കുന്ന ഏറ്റവും അഭികാമ്യമായ കാര്യമെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ ടി.രബി ശങ്കർ. ശങ്കർ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) ചടങ്ങിലാണ് ക്രിപ്റ്റോകറൻസിക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയത്.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മുൻപും ക്രിപ്റ്റോ കറൻസിയെക്കുറിച്ച് ശക്തമായ ആശങ്കകൾ പങ്കുവച്ചിരുന്നെങ്കിലും നിരോധനം തന്നെ വേണമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നില്ല. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയുടെ അടക്കം ചുമതല രബി ശങ്കറിനാണ്. പ്രസംഗത്തിന്റെ പൂർണ രൂപം ആർബിഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ക്രിപ്റ്റോകറൻസി സംബന്ധിച്ച ആലോചനകളിൽ റിസർവ് ബാങ്കുമായി പൂർണ ഐക്യത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമനും പറഞ്ഞു. ക്രിപ്റ്റോകറൻസിയുടെ നിയമപ്രാബല്യം സംബന്ധിച്ച് ആർബിഐയും സർക്കാരും വിരുദ്ധ ധ്രുവങ്ങളിലാണെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ക്രിപ്റ്റോകറൻസിക്ക് 30 ശതമാനം നികുതി ഏർപ്പെടുത്തിയത് ക്രിപ്റ്റോകറൻസിക്ക് നിയമപ്രാബല്യം നൽകുന്നതിന്റെ ആദ്യ ചുവടാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.