തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ജനുവരി ഒന്ന് മുതൽ കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സർക്കാർ ഓഫീസിൽ വന്ന് ജോലി ചെയ്യാതെ മുങ്ങുന്നവർക്ക് ഇനി പിടിവീഴും. ഒരുപാട് തവണ ശ്രമിച്ച് നടപ്പാക്കാൻ പറ്റാത്ത ബയോ മെട്രിക് സംവിധാനമാണ് മുഴുവൻ സർക്കാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിൽ 2018 ജനുവരി ഒന്ന് മുതൽ ബയോ മെട്രിക് പഞ്ചിംഗ് ഉണ്ട്. 2018 നവംബർ 1 മുതൽ മുഴുവൻ സർക്കാർ ഓഫീസിലേക്കും ഇതു വ്യാപിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അത് ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ജീവനക്കാരുടെ ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് കർശന നിർദ്ദേശം. മുങ്ങിയാൽ ശമ്പളം പോകും. ഇനി സമയം നീട്ടിനൽകില്ലെന്നാണ് കലക്ടർമാർക്കും വകുപ്പ് മേധാവികൾക്കുമുള്ള ഉത്തരവ്. രാജ്ഭവൻ, ഹൈക്കോടതി, പിഎസ് സി വിവരാവകാശ കമ്മീഷൻ ഓഫീസ്, സർവ്വകലാശാലകൾ തുടങ്ങി എല്ലാ ഓഫീസുകൾക്കും ഉത്തരവ് ബാധകമാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88