കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളയ്ക്കു നോട്ടിസ് നൽകിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകർ. രാവിലെ ജില്ലാ കോടതിയിലും ഉച്ചയ്ക്കു ഹൈക്കോടതിയിലും പ്രതിഷേധിക്കാനാണു തീരുമാനം. ഇടത് അനുകൂല അഭിഭാഷക സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അഭിഭാഷകനു നോട്ടിസ് നൽകിയ നടപടി അനുചിതവും അഭിഭാഷകരുടെ സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ജിൻസൻ എന്നയാളെക്കൊണ്ട് നടൻ ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാൻ കൊല്ലം സ്വദേശിയായ നാസർ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ബി.രാമൻപിള്ളയുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.അമ്മിണിക്കുട്ടനാണ് നോട്ടിസ് അയച്ചത്. എന്നാൽ അന്വേഷണ സംഘത്തിന്റെ നീക്കം നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും ഇക്കാര്യത്തിൽ നിരവധി മേൽകോടതി വിധികളുണ്ടെന്നുമാണ് ബി.രാമൻപിള്ളയുടെ നിലപാട്. ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. നടൻ ദിലീപിനു വേണ്ടി വിചാരണക്കോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ തന്നെ സാക്ഷിയാക്കുന്നതു നിയമപ്രകാരം നിലനിൽക്കില്ലെന്നും അഭിഭാഷകൻ പറയുന്നു.