ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനുമായി ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാകുമെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ദ്വിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാരക്കരാറും ചർച്ചാവിഷയമാകും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ബ്രിട്ടിഷ് പ്രധാനമന്ത്രിയെ കാണുന്നുണ്ട്. യുക്രെയ്ൻ വിഷയം ചർച്ചയിലുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, ഇന്ത്യയുടെ നിലപാടിനെ വിമർശിക്കാനില്ലെന്ന് ജോൺസൺ നേരത്തേ പറഞ്ഞിരുന്നു.
അഹമ്മദാബാദിൽ ഇന്നലെയെത്തിയ ജോൺസണെ സർദാർ പട്ടേൽ വിമാനത്താവളത്തിൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ സ്വീകരിച്ചു. തുറന്ന വാഹനത്തിൽ ഘോഷയാത്രയായാണ് താമസിക്കാനുള്ള ഹോട്ടലിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയത്. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം അദ്ദേഹം സന്ദർശിച്ചു. സബർമതി സന്ദർശിക്കുന്ന ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ്. 1947നു ശേഷം ആദ്യമായാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കുന്നത്.