തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ പഠന ബോർഡുകളിലെ അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലറായ ഗവർണറിൽനിന്ന് എടുത്തുമാറ്റി കൊണ്ടുള്ള ചട്ട ഭേദഗതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു.
സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യാനുള്ള അധികാരം ഗവർണറിൽ മാത്രം നിക്ഷിപ്തമാണ്. യൂണിവേഴ്സിറ്റി നിലവിൽ വന്ന 1996 മുതൽ ഗവർണറാണ് ബോർഡിലെ അംഗങ്ങളെ നാമനിർദേശം ചെയ്തിട്ടുള്ളത്.
ഗവർണറുടെ അധികാരം മറികടന്ന് 71 പഠന ബോർഡുകൾ സർവകലാശാല നേരിട്ട് പുനസംഘടിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ ഹർജി നിലനിൽക്കെയാണ് ഗവർണറുടെ അധികാരം പിൻവലിച്ചുകൊണ്ട് നിലവിലെ ചട്ടം സർവകലാശാല ഭേദഗതി ചെയ്തത്.
ചട്ടവിരുദ്ധമായി പുനസംഘടിപ്പിച്ച എല്ലാ പഠന ബോർഡുകളും റദ്ദാക്കണമെന്നും ചട്ടപ്രകാരം ബോർഡ് അംഗങ്ങളെ നാമനിർദേശം ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.