കൊച്ചി: സർവകലാശാലകളുടെ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന ഗവർണറുടെ തീരുമാനം നിയമ വിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരള നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി നിയമങ്ങൾ പ്രകാരം അവയുടെ ചാൻസലർ ഗവർണറാണ്. നിയമം അനുസരിച്ച് അദ്ദേഹം ചാൻസലർ പദവിയിൽ തുടരണം. തുടരാതിരിക്കണമെങ്കിൽ നിയമസഭയിൽ നിയമ ഭേദഗതി കൊണ്ടുവന്നു ഗവർണറെ പദവിയിൽനിന്നു മാറ്റിയാൽ മാത്രമേ സാധിക്കൂ. സർക്കാർ നിയമവിരുദ്ധമായി പുറത്തിറക്കിയ ഉത്തരവിൽ ഒപ്പിട്ട ആളാണ് ഗവർണർ. അങ്ങനെ ഒപ്പിട്ട ഗവർണർ ഇപ്പോൾ ഈ പദവിയിൽനിന്നു മാറി നിൽക്കുന്നു എന്നാണു പറയുന്നത്. ചാൻസലറുടെ നിലപാടിനെതിരെ നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഗവർണറുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കു കൂട്ടുനിൽക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഗവർണർ സർവകലാശാലകളുടെ ചാൻസലർ പദവികൾ ഒഴിയുന്നത് ഇവയുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.