ബ്രിട്ടനിലെ മലയാളികൾക്ക് ഏറെ കാത്തിരുന്നു ലഭിച്ച എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസ് നിന്നു പോകുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബുക്കിംഗ് സൈറ്റുകളിലൊന്നും 2023 ശേഷം ഇത്തരമൊരു സർവീസ് കാണിക്കുന്നില്ല. മാത്രമല്ല അടുത്തവർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എയർ ഇന്ത്യ ഡയറക്ട് ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് പലരുടെയും ടിക്കറ്റ് മുംബൈ വഴിയും ഡൽഹി വഴിയും റീഷെഡ്യൂൾ ചെയ്യാനും എയർ ഇന്ത്യ ആരംഭിച്ചു. ബ്രിട്ടനിലെ മലയാളികൾക്ക് പലർക്കും ഇത്തരത്തിൽ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്തതായി സന്ദേശം ലഭിച്ചു കഴിഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നത് എയർ ഇന്ത്യ കൊച്ചി ഡയറക്ട് ഫ്ലൈറ്റിൻ്റെ നിലനിൽപ്പ് ഭീഷണിയിലാണ് എന്ന് തന്നെയാണ്.
നിലവിൽ ആഴ്ചയിൽ 3 ദിവസമുള്ള സർവീസ് 5 ദിവസമാക്കി വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ആശാവാകമായ പുരോഗതിയാണ് ഉള്ളതെന്നും ലോക കേരളസഭ യൂറോപ്പ് മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കൊച്ചി എയർപോർട്ട് ഡയറക്ടർ കൂടിയായ പ്രമുഖ വ്യവസായി എം എ യൂസഫലി ഇക്കാര്യം ആ സമ്മേളനത്തിൽ ശരി. എന്നാൽ ഇതെല്ലാം ജലരേഖ ആകുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടാകുന്നത്.
മുൻപ് ഒരിക്കലും ഇത്തരത്തിൽ അയർവ് ഇന്ത്യ കൊച്ചി ഡയറക്ട് സർവീസ് കുറച്ചുകാലത്തേക്ക് ബുക്കിംഗ് സൈറ്റുകളിൽ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാൽ കേന്ദ്രമന്ത്രി വി മുരളിധരനും മറ്റ് ചില എംപിമാരും ഇടപെട്ടതിനെ തുടർന്ന് സർവീസ് പുനരാരംഭിക്കുകയായിരുന്നു. സമാനമായ ഇടപെടലും സമ്മർദ്ദവും ആവശ്യമായ സന്ദർഭമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
കോവിഡ് കാലത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ ഒന്നടങ്കം നിലച്ചപ്പോൾ ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഒരു ഭാഗമായാണ് എയർ ഇന്ത്യ വിവിധ നഗരങ്ങളിലേക്ക് വന്ദേ ഭാരത് എന്ന പേരിൽ ഡയറക്ട് സർവീസ് തുടങ്ങിയത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, കൊച്ചി, ബാംഗ്ലൂർ തുടങ്ങിയ ചുരുക്കം നഗരങ്ങളിലേക്ക് ആയിരുന്നു ഈ ഡയറക്ടർ സർവീസ്. ഇതാണ് പിന്നീട് കോവിഡിന് ശേഷം കൊച്ചിയിലേക്കുള്ള റെഗുലർ ഷെഡ്യൂൾ ആയി നിലനിർത്തിയത്.
ആഴ്ചയിൽ ഒരു സർവീസ് എന്നത് പിന്നീട് 2 ആയും ഒടുവിൽ മൂന്നായും ഉയർത്തി. 10 മണിക്കൂറിനുള്ളിൽ നാട്ടിൽ എത്താവുന്ന ഈ സൗകര്യം ബ്രിട്ടണിലെ മലയാളികൾ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എമറേറ്റ്സിനെ പോലും പിന്നിലാക്കി മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ചോയിസായി ലണ്ടൻ കൊച്ചി എയർ ഇന്ത്യ സർവീസ് മാറി. ഒരിക്കൽ പോലും ആവശ്യത്തിനു യാത്രക്കാരില്ലാതെ ഈ സർവീസ് നടന്നിട്ടില്ല. നിലവിൽ സമ്മർ ഷെഡ്യൂളിൽ നിന്നും ഈ സർവീസിനെ ഒഴിവാക്കിയതിന് ഒരിക്കലും സാമ്പത്തിക നഷ്ടത്തിന്റെ കാരണം പറയാനാകില്ല. ഗ്രൗണ്ട് ഹൻഡിലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഇളവുകൾ നൽകിയും വിമാന ജോലിക്കാർക്ക് താമസിക്കാൻ എയർപോർട്ടിനടുത്ത് സൗകര്യമൊരുക്കുകയും മറ്റുമായിരുന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ ഈ ഡയറക്ട് സർവീസിനെ പ്രോത്സാഹിപ്പിച്ചത്. ഈ സാഹചര്യത്തിന് ഒന്നും മാറ്റം വരാത്ത സ്ഥിതിയ്ക്ക് സർവീസ് ഒഴിവാക്കുന്നതിന്റെ കാരണമാണ് ഇനി വ്യക്തമാക്കേണ്ടത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88