നിങ്ങൾക്ക് പൂട്ടിക്കിടക്കുന്നതായ വീടോ, വീട്ടിൽ ഉപയോഗിക്കാത്ത ഒരു മുറിയോ ഉണ്ടെങ്കിൽ അവ വാടകയ്ക്ക് നൽകി മാസാമാസം മികച്ച വരുമാനം ഉണ്ടാക്കാം. എന്ത് സുരക്ഷിതത്തിലാണ് ഇവ വാടകയ്ക്ക് നൽകുക എന്ന് പലരും ചിന്തിക്കുണ്ടാകും. ആശങ്കപ്പെടാതെ ഇവ വാടകയ്ക്ക് നൽകാം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് കേരള സ്റ്റാർട്ടപ് മിഷൻ ആണ്. വീടായാലും ഒരു മുറിയായാലും വാടകയ്ക്ക് നൽകേണ്ടത് സ്റ്റാർട്ടപ് കമ്പനികൾക്കാണ്.
ഇൻക്യുബേഷൻ കാലാവധി കഴിഞ്ഞിട്ടും ഓഫിസിനു സ്ഥലം കിട്ടാത്ത സ്റ്റാർട്ടപ് കമ്പനികൾക്ക് പ്രവർത്തിക്കാനാണ് കേരള സ്റ്റാർട്ടപ് മിഷൻ സ്ഥലം അന്വേഷിക്കുന്നത്. ‘അൺലോക്കിങ് സ്പേസ് ബാങ്ക്സ്’ എന്ന നയത്തിൽ യോജിച്ച സ്ഥലം കിട്ടിയാൽ സ്റ്റാർട്ടപ് മിഷൻ അവ സ്റ്റാർട്ടപ് കമ്പനികൾക്ക് നൽകും. ഇതിന്റെ പൂർണ നിരീക്ഷണ ചുമതലയും കേരള സ്റ്റാർട്ടപ് മിഷൻ വഹിക്കും.
സംരഭം തുടങ്ങിയിട്ട് 11 മുതൽ 36 മാസം വരെയായ സ്റ്റാർട്ടപ്പുകൾക്കായി സ്റ്റാർട്ടപ് മിഷന്റെ ഇൻക്യുബേഷൻ സെന്ററുകളുണ്ട്. എന്നാൽ മറ്റു സ്ഥലങ്ങൾ ലഭിക്കാത്തതിനാൽ 5 വർഷമായ കമ്പനികൾവരെ ഇവിടെ പ്രവർത്തനം നടത്തുന്നുണ്ട്. ഞെങ്ങി ഞെരുങ്ങിയാണ് ഇൻക്യുബേഷൻ സെന്ററുകളിൽ വിവിധ കമ്പനികൾ പ്രവർത്തിക്കുന്നത്. സ്ഥലം ഇല്ലാത്തതിനാൽ തന്നെ പുതിയ സംരഭങ്ങളുമായി എത്തുന്ന സ്റ്റാർട്ടപ് കമ്പനികൾക്ക് ഇൻക്യുബേഷൻ സെന്റർ ഉപയോഗിക്കാനാകുന്നുമില്ല. ഇതിനൊരു പരിഹാരം എന്ന രീതിയിലാണ് കേരള സ്റ്റാർട്ടപ് മിഷൻ വാടകയ്ക്ക് സ്ഥലം അന്വേഷിക്കുന്നത്.
ഉപയോഗിക്കാതെ കിടക്കുന്ന ഫ്ലാറ്റുകളും വീടുകളും മുറികളും സ്റ്റാർട്ടപ് കമ്പനികൾക്കായി നൽകാം. വർക് ഫ്രം ഹോം, വർക് നിയർ ഹോം ആശയങ്ങളുടെ തുടർച്ചയായി ‘അൺലോക്കിങ് സ്പേസ് ബാങ്ക്സ്’ എന്ന ബിസിനസ്സ് ആശയം മാറും.
അതായത് നിങ്ങൾ വീട് വാടകയ്ക്ക് നൽകുന്നത് കേരളം സ്റ്റാർട്ടപ് മിഷനായിരിക്കും. സ്റ്റാർട്ടപ് കമ്പനി ജീവനക്കാർക്ക് ഇവിടെയിരുന്നു ജോലി ചെയ്തു മടങ്ങാം. വീട്ടുടമയ്ക്കു കൃത്യമായി വാടകയും ലഭിക്കും. ഇനി കറന്റ് ബില്ലിനെക്കുറിച്ച് ആശങ്കപ്പെടേണ്ട. വാണിജ്യാവശ്യത്തിനു വീട് ഉപയോഗിക്കുമ്പോൾ സാദാരണയായി വൈദ്യുതി കണക്‌ഷൻ ഉൾപ്പെടെ വാണിജ്യ ആവശ്യത്തിലേക്ക് മാറ്റണമെന്ന് വ്യവസ്ഥയുണ്ടെകിലും ‘അൺലോക്കിങ് സ്പേസ് ബാങ്ക്സ്’ ബിസിനസ് മാതൃക സർക്കാർ നയമായി അംഗീകരിച്ചാൽ ഇക്കാര്യത്തിൽ ഇളവു ലഭിച്ചേക്കും.







































