ബരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഇന്ന് രാവിലെയാണ് തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ജമ്മു കശ്മീർ പോലീസിന്റെ ഒരു എസ്‌പിഒയും കേന്ദ്ര റിസർവ് പോലീസ് സേനയിലെ (CRPF) 2 സൈനികരും വീരമൃത്യു വരിച്ചു.
ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ട് സിആർപിഎഫ് ജവാൻമാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചുവെന്നും ഇവർക്ക് ഏറ്റുമുട്ടലിൽ ഗുരുതരമായ പരിക്കേറ്റിരുന്നതായും ജമ്മു കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
പെട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ്- പൊലീസ് സംയുക്ത സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ സേനയ്‌ക്കെതിരായ ഭീകരാക്രമണത്തെത്തുടർന്ന് പ്രദേശം സീൽ ചെയ്തിരിക്കുകയാണ്. സൈന്യവും പോലീസും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
24 മണിക്കൂറിനിടെ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നലെ സോപ്പൂര്‍ മേഖലയിലും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ജമ്മുകശ്മീരിലെ സമാധാന അന്തരീക്ഷത്തിൽ ഭീകരർ അസ്വസ്ഥരാണെന്നും അത് നശിപ്പിക്കാൻ വേണ്ടിയാണ് ഈ പ്രകോപനമെന്നും അധികൃതർ അറിയിച്ചു.