ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ-2 കൊടുമുടിയിൽ ഉണ്ടായ ഹിമപാതത്തിൽ പത്തുപേർ മരിച്ചു. ഇതിൽ നാലുപേരുടെ മൃതദേഹം പുറത്തെടുത്തു. പർവതാരോഹണ പരിശീലനത്തിനു പോയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ ഉത്തരകാശി നെഹ്റു പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളാണ്. 34 വിദ്യാർഥികളും ഏഴ് അധ്യാപകരുമടങ്ങിയ സംഘത്തിലെ രണ്ടു സ്ത്രീകളും മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തിയതായി ഉത്തരകാശിയിലെ ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ മണിക്കൂറുകളിൽ മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നു. ഇതാണ് ഹിമപാതത്തിനു കാരണമെന്ന് വിലയിരുത്തുന്നു. മലകയറിയശേഷം തിരിച്ചിറങ്ങുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പാൾ അമിത് ബിഷ്ട് പറഞ്ഞു. ഇന്നു രാവിലെ 8.45നാണ് അപകടമുണ്ടായത്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സേനകളിലെ അംഗങ്ങളും സൈന്യവും രക്ഷാപ്രവർത്തനത്തിന്എത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിനിറങ്ങാൻ വ്യോമസേനയോട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിനായി രണ്ട് ചീറ്റ ഹെലികോപ്റ്ററുകൾ വ്യോമസേന വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിലെ ഗംഗോത്രിയിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.