ലക്നൗ: ലോക്ക് ഡൗണ്‍ ലംഘനം നടത്തി മതപരമായ ചടങ്ങിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാർച്ച് 25ന് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അയോധ്യയിലെ രാമജന്മഭൂമിയിൽ നടന്ന ഒരു പൂജയിൽ ആദിത്യനാഥ് പങ്കാളിയായത്.
ഇത് സംബന്ധിച്ച് പ്രമുഖ ഓൺലൈൻ മാധ്യമമായ ‘ദി വയർ’ വാർത്ത നൽകിയിരുന്നു. കൂടാതെ ഇതിന്റെ എഡിറ്ററായ സിദ്ധാർഥ് വരദരാജൻ ട്വീറ്റിലൂടെയും യോഗിയുടെ ഈ നീക്കത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മാധ്യമത്തിനെതിരെയും മുതിർന്ന മാധ്യമ പ്രവർത്തകനെതിരെയും കേസ് എടുത്താണ് യോഗി പൊലീസ് ഇതിനെ നേരിട്ടിരിക്കുന്നത്.
‘അയോധ്യക്കായുള്ള രാം നവമി മേള നേരത്തെ നിശ്ചയിച്ചത് പോലെ മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെ തന്നെ നടക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.. തബ് ലീഗി ജമാഅത്തിന്റെ സമ്മേളനം നടന്ന അതേ ദിവസം തന്നെയായിരുന്നു ഈ പ്രഖ്യാപനം… കൊറോണ വൈറസിൽ നിന്ന് ഭഗവാൻ രാം എല്ലാവരെയും സംരക്ഷിക്കുമെന്നും യോഗി പറഞ്ഞിരുന്നുവെന്നായിരുന്നു സിദ്ധാർഥിന്റെ ആദ്യ ട്വീറ്റ്.
എന്നാൽ പിന്നീട് ഈ ട്വീറ്റ് അദ്ദേഹം തിരുത്തി, കൊറോണ വൈറസിൽ നിന്ന് ഭഗവാന്‍ നമ്മെ രക്ഷിക്കുമെന്ന പ്രസ്താവന നടത്തിയത് യോഗി ആദിത്യനാഥല്ലെന്നും മറിച്ച് അയോധ്യ ക്ഷേത്ര ട്രസ്റ്റ് അംഗമായ ആചാര്യ പരമഹംസ് ആയിരുന്നുവെന്നുമാണ് തിരുത്തിയത്.. എങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 ന് ചടങ്ങ് നടത്താൻ യോഗി ആദിത്യനാഥ് അനുമതി കൊടുത്തു കൂടാതെ അതിൽ പങ്കെടുക്കുകയും ചെയ്തു എന്നും ട്വീറ്റിൽ കുറിച്ചിരിന്നു.
പിന്നാലെയാണ് പൊലീസ് ദി വയറിനെതിരെയും മാധ്യമ പ്രവർത്തകനെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തി, പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ നടത്തി തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി ഫൈസബാദ് കോട്വാലി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മാധ്യമ പ്രവർത്തകന്റെ ട്വീറ്റിനെ സംബന്ധിച്ചും എഫ്ഐആറിൽ പരാമർശമുണ്ട്.രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് തനിക്കെതിരെ നടക്കുന്നതെന്നാണ് വിഷയത്തിൽ സിദ്ധാർഥിന്റെ പ്രതികരണം.