ന്യുഡൽഹി: വുഹാനിലെ കോറോണ രാജ്യമെമ്പാടും വ്യാപിച്ചതിനെ തുടർന്ന് പ്രഖ്യാപിച്ച lock down കാരണം നിരത്തിവച്ചിരുന്ന ആഭ്യന്തര വിമാന സർവീസുകൾ ഇന്നുമുതൽ പുനരാരംഭിച്ചു. രണ്ടുമാസങ്ങൾക്ക് ശേഷമാണ് വിമാന സർവീസ് പുനരാരംഭിച്ചിരിക്കുന്നത്.
മാർച്ച് 25 ന് ആയിരുന്നു സർവീസുകൾ നിർത്തിവച്ചത്. ആദ്യ വിമാനം പറന്നത് ഡൽഹിയിൽ നിന്നും പുനെയിലേക്ക് ആയിരുന്നു. ആദ്യ വിമാനം രാവിലെ 4:45 നായിരുന്നു. രണ്ടാമത്തെ വിമാനമായ മുംബൈ പട്ന രാവിലെ 6:45 ന് യാത്ര തിരിച്ചു.
മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം പട്ന വിമാനത്താവളത്തിൽ എത്തിച്ചേർന്നതിന് ശേഷമായിരിക്കും പട്നയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനം പുറപ്പെടുന്നതെന്ന് മുംബൈ എയർപോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഏഷ്യ എന്നീ വിമാനക്കമ്പനികളാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. പ്രമുഖ നഗരങ്ങളായ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു, പൂനെ, കൊച്ചി, പട്ന എന്നിവിടങ്ങളിൽ നിന്നുമാണ് സർവീസുകൾ ഉണ്ടാകുന്നത്.
സർവീസ് പുനരാരംഭിക്കുന്ന വിമാനത്താവളങ്ങളിൽ കർശന മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ പ്രവേശിപ്പിച്ചത്. കൂടാതെ സർവീസുകൾ തുടങ്ങുന്നതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഭക്ഷണശാലകൾ,വ്യാപാര കേന്ദ്രങ്ങൾ എന്നിവ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കോറോണ മഹാമാരിയെ തുടർന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി യാത്രക്കാർ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു.