മുംബൈ: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ മുംബൈയിലെ വീട്ടിൽ ഗുജറാത്ത് പൊലീസ് എത്തിയതായി ഭർത്താവ് ജാവേദ് ആനന്ദ്. വ്യാജ രേഖ ചമച്ചതിന് ടീസ്റ്റയ്ക്കെതിരെ എഫ്ഐആർ സമർപ്പിച്ചതായും ടീസ്റ്റയെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുമാണ് പൊലീസ് എത്തിയതെന്ന് ജാവേദ് പറഞ്ഞതായി ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പൊലീസ് എത്തിയതെന്നാണ് റിപ്പോർട്ട്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻജിഒ അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടീസ്റ്റയെ തേടി ഗുജറാത്ത് പൊലീസ് എത്തിയത്. ഞാൻ വിധി വളരെ ശ്രദ്ധയോടെ വായിച്ചു. വിധിയിൽ ടീസ്റ്റ സെതൽവാദിന്റെ പേര് വ്യക്തമായി പരാമർശിക്കുന്നുണ്ട്. അവർ നടത്തുന്ന എൻജിഒ – എൻജിഒയുടെ പേര് എനിക്ക് ഓർമയില്ല, ടീസ്റ്റ കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങൾ പോലീസിന് നൽകിയിരുന്നു എന്നുമായിരുന്നു അമിത് ഷാ അഭിമുഖത്തിൽ പറഞ്ഞത്.
ഗുജറാത്ത് കലാപ കേസില്‍ 22 വർഷങ്ങൾക്ക് ശേഷം സത്യം തെളിഞ്ഞിരിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കുറ്റാരോപണങ്ങൾ സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുന്നു. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാൻ വലിയ ഗൂഢാലോചനയാണ് നടന്നത്. അതെല്ലാം പൊളിഞ്ഞു നിയമം അനുസരിക്കുകയും നടപടികളോട് സഹകരിക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി. പാര്‍ട്ടിക്ക് ഒന്നും മറച്ച് വയ്ക്കാനില്ലെന്നും ബിജെപിയുടെ മേൽ വീണ കറ മാറിയിരിക്കുന്നുവെന്നും അമിത് ഷാ പ്രതികരിച്ചു.
ഗുജറാത്ത് കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് സാക്കിയ ജഫ്രി നൽകിയ ഹർജി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി തള്ളിയത്. നരേന്ദ്രമോദി ഉള്‍പ്പെടെയള്ള 64 പേര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി.