തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത സഹായി വി കെ ശശികലയുടെ ഉടമസ്ഥതയിലുള്ള 2000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ ബിനാമി നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് മരവിപ്പിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വി കെ ശശികല ഇപ്പോൾ ജയിലില്‍ കഴിയുകയാണ്. ജയയുടെ സഹായി ശശികല, ഇലവരാസി, സുധാകരൻ എന്നിവരുടെ പേരിൽ സിരുതാവൂരിലും കോഡനാട്ടിലും സ്ഥിതിചെയ്യുന്ന സ്വത്തുക്കളാണ് മരവിപ്പിച്ചതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഐ-ടി വകുപ്പിന്റെ ബിനാമി നിരോധന വിഭാഗം പ്രോപ്പർട്ടിക്ക് പുറത്ത് നോട്ടീസ് ഒട്ടിച്ചു.
എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രിയായ ഇ. പളനിസാമിയെ പ്രഖ്യാപിച്ച ദിവസം തന്നെയാണ് ആദായനികുതി വകുപ്പിന്‍റെ നടപടി. ശശികലയും പളനി സാമിയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കാരണം ഇതിന് പിന്നില്‍ പളനി സാമിയാണ് എന്ന് ഒരുപക്ഷം ആരോപിക്കുന്നുണ്ട്. അടുത്ത വര്‍ഷമാണ് തമിഴ് നാട്ടില്‍ നിയമ സഭ തിരഞ്ഞെടുപ്പ് നടക്കുക.