റാഞ്ചി: ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചത്. വിവിധ രോഗങ്ങളിൽ നിന്നുള്ള പ്രതിരോധ വാക്സിനായ പെന്റാ-2 കുത്തിവയ്പിനു ശേഷമാണ് മൂന്ന് മാസം പ്രായമായ ആൺകുഞ്ഞ് മരിച്ചതെന്നാണ് രാംഗഡ് സിവിൽ സർജനായ ഡോ.നീലം ചൗധരി അറിയിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനായിരുന്നു സംഭവം. പത്രാറ്റുവിൽ നിന്നുള്ള രോഹിത് മഹാറ്റോ എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. ഗോലയിലെ ഒരു സർക്കാർ ഹെൽത്ത് സെന്ററിൽ നിന്നാണ് കുഞ്ഞിന് വാക്സിനേഷനെടുത്തത്. പിന്നാലെ കുഞ്ഞിന്റെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ല ഗ്രാമീണ ആരോഗ്യ ഉദ്യോഗസ്ഥനായ ഡോ.വിനയ് ശർമയുടെ നേതൃത്തിലാണ് അന്വേഷണം.
വാക്സിനേഷൻ മൂലം ഒരു കുട്ടി മരണപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക പ്രതിനിധി മിഥിലേഷ് സിംഗ് അറിയിച്ചിട്ടുണ്ട്. എന്നാൽ വാക്സിനേഷൻ സുരക്ഷിതമാണെന്നും മറ്റു കുട്ടികൾക്ക് അത് നൽകി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.