ചൈനയ്ക്കെതിരായ നീക്കത്തെ എതിർത്ത് രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതിയും ബജാജും. വാഹനനിർമ്മാണത്തിന് ചൈനീസ് സ്പെയർ പാർട്സ് അത്യാവശ്യമാണെന്നാണ് ഇരു കമ്പനികളും പറയുന്നത്. ചൈനീസ് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തെയാണ് മാരുതിയും ബജാജും എതിർക്കുന്നത്.
ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള തീരുമാനം രാജ്യത്തെ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മാരുതിയും ബജാജും പറയുന്നത്. “ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നത് മികച്ചതാക്കിയിട്ടുണ്ട്, പക്ഷേ എഫ്ഡിഐ ഇപ്പോഴും കൂടുതൽ വരുന്നില്ല. കഴിഞ്ഞ 70 വർഷമായി പ്രധാന ഉൽപ്പാദന മേഖലയിൽ വിദേശനിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞിട്ടില്ല, മത്സരാധിഷ്ഠിത പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ നയങ്ങൾ രൂപകൽപ്പന ചെയ്തിട്ടില്ല”കമ്പനി പറഞ്ഞു.
ഇരുചക്ര വാഹന നിർമാതാക്കളായ ബജാജും ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിൽ ഇറക്കുമതിക്ക് വലിയ പങ്കുണ്ടെന്ന് അവർ വ്യക്തമാക്കി. മോട്ടോർ സൈക്കിളുകൾക്കുള്ള അലോയ് വീലുകൾ ചൈനയിൽ നിന്നുള്ള പ്രധാന ഇറക്കുമതിയാണെന്നും ചൈനയിൽ നിന്ന് അത് ലഭ്യമാക്കുന്നതുകൊണ്ടാണ് മത്സരാധിഷ്ഠിതമായ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വാഹനം വിൽക്കാനാകുന്നതെന്നും കമ്പനി പറയുന്നു.
അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെയാണ് ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. എന്നാൽ ഈ തീരുമാനം വാഹനനിർമ്മാണമേഖലയെ സാരമായി ബാധിക്കുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ പറയുന്നത്.