ന്യുഡൽഹി: അതിർത്തിയിൽ ഇപ്പോഴും ചൈനയുമായുള്ള സംഘർഷ സാധ്യതകൾ നിലനിൽക്കെ കൂടുതൽ യുദ്ധക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ച് നാവികസേന. ചൈനക്കെതിരായ സംഘർഷ സാധ്യതകൾ അറിഞ്ഞും കണ്ടും പ്രവർത്തിക്കുന്ന കര, വ്യോമ സേനകൾക്ക് ഒരു പിന്തുണ എന്ന രീതിയിൽ തന്നെയാണ് വ്യോമസേനയുടെ നീക്കവും.
അതിർത്തിയിൽ വീണ്ടും ഉണ്ടായ പ്രശ്നങ്ങൾ വിലയിരുത്തിയ ശേഷമാണ് യുദ്ധക്കപ്പലുകളുടെ വിന്യാസം വർദ്ധിപ്പിച്ചത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇരുപത്തിയഞ്ച് ശതമാനത്തോളം യുദ്ധക്കപ്പലുകൾ അധികമായി വിന്യസിച്ചുവെന്നാണ് വിവരം. ബംഗാൾ ഉൾക്കടൽ, ആൻറമാൻ കടൽ, മലാക്ക കടലിടുക്ക്, ഇന്ത്യൻ മഹാസമുദ്രത്തിന്റെ മദ്ധ്യപ്രദേശം, പേർഷ്യൻ ഗൾഫ്, ഗൾഫ് ഓഫ് ഏദൻ എന്നിവിടങ്ങളിൽ മുഴുവൻ സമയവും നാവികസേനസയുടെ കപ്പലുകൾ പെട്രോളിങ് നടത്തുന്നുണ്ട്. കൂടാതെ സമുദ്രാതിർത്തിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പേർഷ്യൻ ഗൾഫിലൂടെ കടന്നുപോകുന്ന ഇന്ത്യയുടെ വ്യാപാര കപ്പലുകളുടെ സംരക്ഷണത്തിനായും ഒരു യുദ്ധക്കപ്പൽ ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ അതിർത്തി സുരക്ഷ എല്ലാ രീതിയിലും ശക്തമാക്കുന്നതിനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കങ്ങൾ. നിലവിലുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം ചൈനയ്ക്കെതിരെ നാവികസേനയ്ക്ക് മേൽക്കൈയുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയെക്കുറിച്ച് പൂര്‍ണമായും അറിയുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
യുദ്ധക്കപ്പലുകളിൽ നിരീക്ഷണ വിമാനങ്ങള്‍, മറ്റ് അത്യന്താധുനിക സംവിധാനങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. തീരത്തിനടുത്തുള്ള നിരീക്ഷണം ശക്തമാക്കാൻ 20 ഓളം സർക്കാർ ഏജൻസികളെയും കൂടി ഏകോപ്പിപ്പിച്ചാണ് നാവികസേനയുടെ ഈ നീക്കം. കടൽ വഴി എന്തെങ്കിലും ആക്രമണങ്ങൾ നടത്താൻ പദ്ധതിയുണ്ടെങ്കിൽ ഇതോടെ തുരത്താൻ കഴിയുമെന്നും നാവികസേനാ വൃത്തങ്ങൾ സൂചിപ്പിച്ചു.