ന്യൂഡൽഹി: അടുത്ത ദിവസം ശിക്ഷ നടപ്പാക്കാനിരിക്കെ വധശിക്ഷ നീട്ടിക്കൊണ്ടു പോകാൻ നിര്‍ഭയ കേസ് പ്രതികൾ. ഇതിന്‍റെ ഭാഗമായി വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ അഭിഭാഷകൻ വിചാരണ കോടതിയെ സമീപിച്ചത്.
ഹർജിയുടെ അടിസ്ഥാനത്തിൽ സെഷൻസ് ജഡ്ജ് ധർമേന്ദ്ര റാണ തിഹാർ ജയിൽ അധികൃതർക്കും പൊലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിയിൽ ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതിയായ മുകേഷ് സിംഗ് രണ്ട് രണ്ട് ദിവസം മുമ്പാണ് രാഷ്ട്രപതിക്ക് വീണ്ടും ദയാഹർജി സമർപ്പിച്ചത്. അതേദിവസം തന്നെ കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്തയും തിരുത്തൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം തള്ളി തന്റെ പുനഃപരിശോധന ഹർജി ചോദ്യം ചെയ്തു കൊണ്ടായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.
നാളെയാണ് പ്രതികളുടെ വധശിക്ഷ നടക്കാനിരിക്കുന്നത്. ഇതിനായുള്ള അവസാനഘട്ട ഒരുക്കങ്ങളെല്ലാം തിഹാർ ജയിലിൽ പൂർത്തിയായിരുന്നു. ഡമ്മി പരീക്ഷണവും നടന്നിരുന്നു. നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാവുന്ന തരത്തിൽ പ്രത്യേക കഴുമരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.